ട്വന്റി20യെയും വെല്ലുവിളിച്ച് പുതിയ ക്രിക്കറ്റ് രൂപം വരുന്നു ; പരീക്ഷണത്തിന്‌ വേദിയാകുന്നത് ഇംഗ്ലണ്ട്

ക്രിക്കറ്റില്‍ ഇപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ ട്വന്റി20 യാണ്. ഇവന്‍ വന്നതോടെ ഏകദിനവും, ടെസ്റ്റും എല്ലാം പിന്നിലോട്ടു പോവുകയായിരുന്നു. ക്രിക്കറ്റ് അറിഞ്ഞുകൂടാത്ത രാജ്യക്കാര് വരെ ട്വന്റി20 മത്സരങ്ങള്‍ വന്നതിന് ശേഷമാണ് ക്രിക്കറ്റ് കണ്ടു തുടങ്ങിയത്. ട്വന്റി20യുടെ ഗ്ലാമറില്‍ ഏകദിനത്തിന് പഴയ ആകര്‍ഷണം നഷ്ടമാവുകയും ചെയ്തു. ഇപ്പോഴിതാ ട്വന്റി20യെയും കടത്തിവെട്ടാന്‍ മറ്റൊരു ഫോര്‍മാറ്റ് കൂടി വരികയാണ്. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് (ഇസിബി) ട്വന്റി20യേക്കാള്‍ ചെറിയൊരു ഫോര്‍മാറ്റ് പരീക്ഷിക്കാന്‍ തയ്യാറെടുക്കുന്നത് ട്വന്റി20യില്‍ ഒരു ടീമിന് 120 പന്തുകള്‍ നീണ്ട ഇന്നിങ്സായിരുന്നുവെങ്കില്‍ പുതിയ ഫോര്‍മാറ്റില്‍ ഒരു ടീമിന്റെ ഇന്നിങ്സ് വെറും 100 പന്തുകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് സിഇഉഒ ടോം ഹാരിസണാണ് പുതുതായി കൊണ്ടുവരാന്‍ പോവുന്ന ഫോര്‍മാറ്റിനെക്കുറിച്ച് ലോകത്തെ അറിയിച്ചത്. ട്വന്റി20യുടെ വരവ് ക്രിക്കറ്റിനെ കൂടുതല്‍ ജനകീമാക്കിയിട്ടുണ്ട്.

എന്നാല്‍ കൂടുതല്‍ ആരാധകരെ ക്രിക്കറ്റിലേക്കു കൊണ്ടുവരാന്‍ പുതിയ ഫോര്‍മാറ്റ് കൊണ്ടു സാധിക്കുമെന്നും ക്രിക്കറ്റിന്റെ ഭാവി കൂടുതല്‍ ശോഭനമാക്കുന്നതിനു വേണ്ടിയാണ് ഇതുപോലെയുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ തലമുറയെ ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു ഫോര്‍മാറ്റിലുള്ള മല്‍സരം പരീക്ഷിക്കുന്നതെന്ന് ഇസിബിയുടെ ചീഫ് കമേഷ്യല്‍ ഓഫീസര്‍ സഞ്ജയ് പട്ടേല്‍ പറഞ്ഞു. നിലവിലുള്ള ആറ് പന്തടങ്ങുന്ന ഓവര്‍ കൂടാതെ 10 പന്തുകളടങ്ങിയ ഒരോവര്‍ എന്നത് പുതിയൊരു ദിശാമാറ്റമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന ട്വന്റി20 ടൂര്‍ണമെന്റുകളില്‍ നിന്നും ഈ ഫോര്‍മാറ്റിനെ വ്യത്യസ്തമാക്കുന്നതും ഇതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റ് അഞ്ചാഴ്ച നീണ്ടുനില്‍ക്കും. സതാംപ്റ്റന്‍, ബര്‍മിങ്ഹാം, ലീഡ്സ്, ലണ്ടന്‍, മാഞ്ചസ്റ്റര്‍, കാര്‍ഡിഫ്, നോട്ടിങ്ഹാം എന്നിങ്ങനെ ആറു ടീമുകളാണ് ചാംപ്യന്‍ിപ്പില്‍ മല്‍സരിക്കുക. 2020ല്‍ ചാംപ്യന്‍ഷിപ്പ് നടത്താനാണ് ഇസിബി ആലോചിക്കുന്നത്.