വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കുവാന്‍ ശ്രമിച്ച യുവതി കൂട്ടബലാല്‍സംഗത്തിന് ഇരയായി

വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കുവാന്‍ ശ്രമിച്ച യുവതി കൂട്ടബലാല്‍സംഗത്തിന് ഇരയായി. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന 24 കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. വ്യാപാരിയായ സല്‍മാന്‍ മാലിക്കിനെ തേന്‍കെണിയില്‍പ്പെടുത്താനാണ് യുവതി ശ്രമിച്ചത്. നോയ്ഡ സ്വദേശിയായ സ്ഥലം ഇടപാടുകാരന്‍ സുരേന്ദ്ര ഗുര്‍ജാറാണ് പെണ്‍കുട്ടിയെ ഇതിനു നിയോഗിച്ചത്. മൂന്ന് വര്‍ഷം മുന്‍പ് കടംവാങ്ങിയ പത്ത് ലക്ഷംരൂപ മടക്കി വാങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു നീക്കം. എന്നാല്‍ പദ്ധതി പാളുകയും വ്യാപാരിയും സുഹൃത്തും ചേര്‍ന്ന് യുവതിയെ കാറിനുള്ളില്‍വച്ച് ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു.

വൈദ്യപരിശോധനയില്‍ യുവതി ബലാത്സംഗത്തിന് ഇരയായെന്ന് വ്യക്തമായിട്ടുണ്ട്. കുറ്റാരോപിതരുടെ ഡി.എന്‍.എ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പോലീസിന് നല്‍കിയ പരാതിയില്‍ തേന്‍ കെണിയെപ്പറ്റി യുവതി വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ യുവതിയുടെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചതില്‍നിന്നാണ് വിവരങ്ങള്‍ ലഭ്യമായത്. യുവതിയെ നിയോഗിച്ച സുരേന്ദ്ര ഗുര്‍ജറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്യാനായിരുന്നു നീക്കം. 24 കാരിക്ക് ജോലി വാങ്ങിക്കൊടുത്തത് വസ്തു ഇടപാടുകാരനായ ഗുര്‍ജാര്‍ ആയിരുന്നു. പരിചയം ദുരുപയോഗപ്പെടുത്തിയാണ് യുവതിയെ തേന്‍ കെണിക്ക് നിയോഗിച്ചത്.