കൊച്ചിയില്‍ ധാന്യകേന്ദ്രത്തില്‍ പതിനഞ്ചുകാരിക്ക് പീഡനം

കൊച്ചിയില്‍ ധ്യാന കേന്ദ്രത്തില്‍ വെച്ച് പതിനഞ്ച് വയസുകാരി പീഡനത്തിനിരയായതായി മൊഴി. ഭാര്യയെയും മൂന്ന് പെണ്‍മക്കളെയും കോയമ്പത്തൂരില്‍ തടഞ്ഞ് വെച്ചിരിക്കുകയാണെന്ന കൊച്ചി സ്വദേശിയുടെ പരാതി അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. കുട്ടിയെ കാക്കനാട്ടെ ധ്യാന കേന്ദ്രത്തിലും മറ്റൊരു സ്ഥലത്തുവെച്ചും മയക്കു മരുന്നു നല്‍കി പീഡിപ്പിച്ചു എന്നാണ് മൊഴി.

കോയമ്പത്തൂരില്‍ ഉണ്ണീശോ ഭവനെന്ന ധ്യാന കേന്ദ്രം നടത്തുന്ന സെബാസ്റ്റ്യന്‍ കുണ്ടുകുളമെന്നയാള്‍ തന്റെ ഭാര്യയെയും പെണ്‍മക്കളെയും തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് കാട്ടി കൊച്ചി സ്വദേശി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് ഇടപെട്ട് അവരെ മോചിപ്പിച്ച ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പീഡനത്തിനിരയായെന്ന് മൂത്ത കുട്ടി മൊഴി നല്‍കിയത്. തുടര്‍ന്ന് കോടതി കേസെടുത്ത് അന്വേഷണം നടത്താന്‍ കൊച്ചി സെന്‍ട്രല്‍ പൊലീസിനോട് നിര്‍ദേശിക്കുകയായിരുന്നു. സ്വഭാവ ദൂഷ്യത്തിന് സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് സെബാസ്റ്റ്യന്‍ കുണ്ടുകുളമെന്നാണ് വിവരം. ഇയാള്‍ വര്‍ഷങ്ങളായി കോയമ്പത്തൂരില്‍ ഉണ്ണീശോ ഭവനെന്ന പേരില്‍ ധ്യാന കേന്ദ്രം നടത്തുകയാണ്. കേസില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കും. സംഭവത്തില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തു.