മാധ്യമസ്ഥാപനത്തിനു നേരേ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ആക്രമണം; 5 മരണം

പി.പി. ചെറിയാന്‍

അനപോലീസ് (മേരിലാന്റ്): മേരിലാന്റ് സംസ്ഥാനത്തെ തലസ്ഥാന നഗരിയില്‍ സ്ഥിതി ചെയ്യുന്ന ക്യാപിറ്റല്‍ ഗസ്റ്റ് പത്രമാപ്പീസിന്റെ ന്യൂസ് റൂമില്‍ അക്രമി അതിക്രമിച്ച് കടന്നു നടത്തിയ വെടിവെപ്പില്‍ 5 ജീവനക്കാര്‍ കൊല്ലപ്പെടുകയും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ജൂണ്‍ 28 ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. അമേരിക്കയില്‍ മാധ്യമ സ്ഥാപനത്തിന് നേരെ സമീപകാലത്തൊന്നും ഇത്ര വലിയ ആക്രമണം നടന്നിട്ടില്ലെന്ന് ആനി അറുണ്ടല്‍ കൊണ്ടി ഡെപ്യൂട്ടി പോലീസ് ചീഫ് ബില്‍ ക്രാംഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഷോട്ടുഗണ്ണാണ് അക്രമി വെടിവെക്കാന്‍ ഉപയോഗിച്ചത്.

ചില്ലിട്ട ഡബിള്‍ ഡോറിന്റെ പുറത്തുനിന്നും നോക്കിയാല്‍ ന്യൂസ് റൂമില്‍ ആരൊക്കെയാണെന്ന് വ്യക്തമായി കാണാമെന്നത് കൊണ്ട് തന്നെ അക്രമി ചില്ല് തകര്‍ത്ത് അകത്തു കടന്നതിനു ശേഷം എതിരാളികളെ തിരഞ്ഞു പിടിച്ചു വെടിവെക്കുകയായിരുന്നു എന്നാണ് പ്രഥമ നിഗമനം. വെടിവെച്ചു എന്ന് പറയപ്പെടുന്ന ജറോഡ് റാമോസിനെതിരെ 2012ല്‍ കാപിറ്റല്‍ ഗസറ്റില്‍ പ്രത്യേകം കോളം എഴുതിയിരുന്നു. ഇതിനെതിരെ ലൊസ്യുട്ട് ഫയല്‍ ചെയ്തിരുന്നുവെങ്കിലും കേസ്സ് അപ്പറല്‍ കോടതി തള്ളിയിരുന്നു.

അക്രമിയെ പോലീസ് പിടികൂടി ചോദ്യം ചെയ്തുവരുന്നു. വെടിയേറ്റു മരിച്ച ന്യൂസ്റൂമിലെ ജീവനക്കാരുടെ പ്രേതവിവരം പോലീസ് പുറത്തുവിട്ടു. ജെറാള്‍ഡ് റോബര്‍ട്ട്, ജോണ്‍, വിന്‍ഡി, റെബേക്ക എന്നിവരാണവര്‍. 2015ല്‍ വെര്‍ജിന റ്റിവി ന്യൂസ് ജീവനക്കാരായ 2പേര്‍ മുന്‍ ജീവനക്കാരന്റെ വെടിയേറ്റു മരിച്ചതാണ് ഇതിനുമുമ്പ് ഉണ്ടായിട്ടുള്ളത്.