പശുക്കടത്ത് ; കൊല്ലപ്പെട്ട യുവാവിനെ രക്ഷിക്കാന്‍ പോലീസ് തയ്യാറായില്ല ; യുവാവിനെ ആശുപത്രീലാക്കാതെ ആദ്യം പശുക്കളെ ഗോശാലയിലെത്തിച്ചു

പശുക്കടത്തിന്റെ പേരില്‍ രാജസ്ഥാനിലെ അല്‍വാറില്‍ മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ യുവാവ് മരിക്കാന്‍ കാരണം പോലീസ് എന്ന് ആരോപണം. ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മൃതപ്രാണനായ റക്ബര്‍ ഖാനെ ആശുപത്രിയില്‍ എത്തിക്കാന്‍ മടിച്ച പോലീസ് ആദ്യം ചെയ്തത് പശുക്കളെ ഗോശാലയില്‍ കൊണ്ടുപോവുകയായിരുന്നു. അതുപോലെ യുവാവിനെ 6 കിലോമീറ്റര്‍ മാത്രം അകലെയുള്ള ആശുപത്രിയിലെത്തിക്കാന്‍ പോലീസ് എടുത്തത് മൂന്ന് മണിക്കൂര്‍. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും റക്ബര്‍ ഖാന്‍ മരിച്ചിരുന്നു.

ഗുരുതരമായി പരിക്കേറ്റ റക്ബര്‍ ഖാനെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം പൊലീസ് പ്രഥമ പരിഗണന നല്‍കിയത് ഇയാളില്‍ നിന്ന് കണ്ടെടുത്ത രണ്ട് പശുക്കളെ ഗോശാലയില്‍ എത്തിക്കുന്നതിനായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. റക്ബറിനെ ആശുപത്രിയിലെത്തിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സംഭവസ്ഥലത്ത് നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള ജെയിന്‍ ശുദ്ധ സാഗര്‍ ഗോശാലയിലേക്ക് പശുക്കളെ പൊലീസ് മാറ്റിയെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മുപ്പത്തിയൊന്നുകാരനായ റക്ബര്‍ ഖാനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്നത്. ( ശനിയാഴ്ച 12.15am ) . 12.45 ഓടെയാണ് ഗോരക്ഷ നേതാവ് കിഷോര്‍ ശര്‍മ രാംഘഡ് പൊലീസിനെ വിവരമറിയിക്കുന്നത്. 1.05 ഓടെ പൊലീസ് സംഭവസ്ഥലത്തേക്ക് എത്തുകയും കിഷോര്‍ ശര്‍മ അവരെ അനുഗമിക്കുകയും ചെയ്തു. റക്ബര്‍ ഖാനെ ആള്‍ക്കൂട്ടം മൃതപ്രാണനാക്കി ഇട്ടിരിക്കുന്ന സ്ഥലം ശര്‍മയ്ക്ക് അറിയാമായിരുന്നിട്ടും 1.15 ഓടെയാണ് ഇയാളെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചത്.

1.29 ന് റക്ബറിനെയും കൂട്ടി പൊലീസ് സ്ഥലത്ത് നിന്ന് പോയതായി ശര്‍മ മൊഴി നല്‍കിയിട്ടുണ്ട്. 3 മണിയോടെ രണ്ട് പശുക്കളേയും ഗ്രാമത്തിലെ ഗോശാലയില്‍ എത്തിച്ചു. പിന്നെയും ഒരു മണിക്കൂര്‍ വൈകി രാവിലെ നാലു മണിയോടെയാണ് റക്ബര്‍ ഖാനെ കേവലം 6 കിലോമീറ്റര്‍ മാത്രം അകലെയുള്ള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിക്കുന്നത്. ഇത് ആശുപത്രി രജിസ്റ്ററില്‍ നിന്ന് വ്യക്തമാണ്.

പൊലീസ് കൃത്യസമയത്ത് ഇയാളെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു. തിരിച്ചറിയാനാകാത്ത വ്യക്തി എന്ന ലേബലില്‍ ഖാനെ പൊലീസ് ആശുപത്രിയിലെത്തിക്കുമ്പോള്‍ സമയം നാലു മണിയായെന്നും ഇയാള്‍ മരിച്ചിരുന്നതിനാള്‍ മോര്‍ച്ചറിലേക്ക് മാറ്റാന്‍ താന്‍ നിര്‍ദ്ദേശിച്ചതായും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഹസന്‍ അലി പറഞ്ഞു.

സംഭവമറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്ത് കുതിച്ചെത്തി റക്ബര്‍ ഖാനെ ഉടന്‍ തന്നെ ആശുപത്രിയിലാക്കിയെന്നാണ് എഫ് ഐ ആര്‍ റിപ്പോര്‍ട്ട്. എന്നാല്‍ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തു വന്ന പശ്ചാത്തലത്തില്‍ ഖാനെ ആശുപത്രിയിലെത്തിക്കാന്‍ ഇത്ര വൈകിയത് എന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. വെളുപ്പിന് ഒരു മണിയോടെ പൊലീസ് വാഹനം പ്രദേശത്ത് കണ്ടിരുന്നതായി ലാലാവണ്ഡി ഗ്രാമവാസികളും പറയുന്നു. അതുപോലെ ജനങ്ങളല്ല പോലീസ് മര്‍ദനത്തിലാണ് യുവാവ് മരിച്ചത് എന്നൊരു ആരോപണവും ഉയര്‍ന്നിട്ടുണ്ട്.