പ്രണയദിനത്തില്‍ കമിതാവിനെ അല്ല പശുക്കളെ കെട്ടിപ്പിടിക്കാന്‍ കേന്ദ്ര ഉത്തരവ്

ഫെബ്രുവരി 14 ലോകം പ്രണയ ദിനം കൊണ്ടാടുന്ന വേളയില്‍ രാജ്യത്തെ യുവാക്കള്‍ പശുവിനെ കെട്ടിപിടിക്കണം എന്ന ഉത്തരവുമായി കേന്ദ്ര സര്‍ക്കാര്‍. പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യണമെന്ന് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് ആണ് നിര്‍ദ്ദേശം നല്‍കിയത്. ഫെബ്രുവരി 14 കൗ ഹഗ്ഗ് ഡേ ആയി ആചരിക്കണമെന്നാണ് അഭ്യര്‍ത്ഥന. പശുക്കളെ കെട്ടിപ്പിടിക്കുന്നത് സമൂഹത്തില്‍ സന്തോഷമുണ്ടാക്കുമെന്നാണ് ആഹ്വാനത്തിന് പിന്നിലെ വിശദീകരണമായി കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പറയുന്നത്.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പ്രാദേശിക സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലാണ് പശു. സമ്പത്തിന്റേയും ജൈവ വൈവിധ്യത്തേയുമാണ് പശു പ്രതിനിധാനം ചെയ്യുന്നത്. അമ്മയേപ്പോലെ പരിപാലിക്കുന്നത് കൊണ്ടാണ് പശുവിനെ ഗോമാതായെന്നും കാമധേനുവെന്നും വിളിക്കുന്നതെന്നും കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പ് വിശദമാക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നിമിത്തം വേദിക് സംസ്‌കാരം അന്യം നിന്ന് പോകുന്ന നിലയിലാണ്.

നമ്മുടെ പാരമ്പര്യ സംസ്‌കാരങ്ങളെ മറന്നുപോവുന്ന തലത്തിലാണ് പാശ്ചാത്യ സംസ്‌കാരം വളര്‍ന്നു വരുന്നത്. പശുവിനെ ആലിംഗനം ചെയ്യുന്നത് മാനസിക അഭിവൃദ്ധി നല്‍കും. എല്ലാ പശുപ്രേമികളും ഫെബ്രുവരി 14 കൗ ഹഗ്ഗ് ഡേ ആയി ആചരിക്കണം. പോസിറ്റീവ് എനര്‍ജി നല്‍കി ജീവിതം സന്തോഷകരമാക്കുന്ന പശുവിനുള്ള പ്രാധാന്യം വെളിപ്പെടുത്തുന്നതാകട്ടെ ഫെബ്രുവരി 14എന്നും വാര്‍ത്താക്കുറിപ്പ് വിശദമാക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനത്തില്‍ ജനങ്ങള്‍ പതിയെ നമ്മുടെ സംസ്‌കാരത്തില്‍ നിന്ന് അകലുകയാണ്. യോഗാ ഡേ ആചരിക്കുന്നത് പോലെ കൗ ഹഗ് ഡേയും ആചരിക്കാന്‍ ആഹ്വാനം ചെയ്യുകയാണ് മൃഗ സംരക്ഷണ വകുപ്പ്’- അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ലീഗല്‍ അഡൈ്വസര്‍ ബിക്രം ചന്ദ്രവര്‍ഷി ഇന്ത്യാ ടുഡേയോട് പറഞ്ഞു.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നെട്ടെല്ലാണ് പശുവെന്ന് മൃസംരക്ഷണ വകുപ്പ് പറയുന്നു. അമ്മയെ പോലെ നമ്മെ പരിപാലിക്കുന്നതിനാല്‍ പശുവിനെ ‘കാമധേനു’, ‘ഗോമാത’ എന്നിങ്ങനെയാണ് വിളിക്കുന്നതെന്നും വകുപ്പ് വ്യക്തമാക്കി.