ബലാല്‍സംഗത്തിന് ഇരയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ശുചിമുറിയില്‍ പ്രസവിച്ചു

ഒഡീഷയിലെ കന്ദാമല്‍ ജില്ലയിലുള്ള ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഇന്നലെയാണ് സംഭവം. ബലാത്സംഗത്തിനിരയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍ ഹോസ്റ്റലിന്റെ ശുചിമുറിയില്‍ പ്രസവിക്കുകയായിരുന്നു.സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോയ അവസരത്തില്‍ എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് കുട്ടി ബലാത്സംഗത്തിന് ഇരയായത്. പേടി മൂലം ഇക്കാര്യം പുറത്ത് ആരോടും പറഞ്ഞില്ല.

എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ഈ വിഷയം മറച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, പ്രസവശേഷം കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട വന്നതോടെ കാര്യങ്ങള്‍ അധികൃതര്‍ അറിയുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ സ്‌കൂളിനെതിരെ പ്രതിഷേധം ആരംഭിച്ചു.

പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷമാണ് നാട്ടുകാര്‍ പിരിഞ്ഞ് പോകാന്‍ തയാറായത്.

പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും നില സുരക്ഷിതമാണെന്നും പ്രതിയെ അറസ്റ്റ് ചെയ്തതായും കന്ദാമല്‍ പൊലീസ് സൂപ്രണ്ട് പ്രതീക് സിംഗ് പറഞ്ഞു. ഈ വിഷയം യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്തതിന് ആറ് ഹോസ്റ്റല്‍ ജോലിക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.