ന്യൂസീലന്‍ഡിലും ഇന്ത്യന്‍ പടയോട്ടം ; ഹാട്രിക് വിജയത്തോടെ പരമ്പര

ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിന് വിജയിച്ച് ഇന്ത്യക്ക് പരമ്പര. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരവും ഇന്ത്യ വിജയിച്ചിരുന്നു. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 244 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 43 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു. അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ രോഹിത് ശര്‍മ്മയുടെയും വിരാട് കോലിയുടെയും ഇന്നിംഗ്‌സാണ് ഇന്ത്യക്ക് നിര്‍ണായകമായത്. റായുഡുവും കാര്‍ത്തിക്കും അനായാസം മത്സരം ഫിനിഷ് ചെയ്തു.

മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ ധവാനെ(28) ഇന്ത്യക്ക് നഷ്ടമായിരുന്നു. ഒമ്പതാം ഓവറില്‍ ബോള്‍ട്ടിന്റെ പന്തില്‍ സ്ലിപ്പില്‍ ടെയ്ലര്‍ പിടിച്ചാണ് ധവാന്‍ പുറത്തായത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രോഹിത്- കോലി സഖ്യം 113 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഇന്ത്യ ജീവന്‍ വീണ്ടെടുത്തു. രോഹിതിനെ 29-ാം ഓവറില്‍ 62ല്‍ നില്‍ക്കേ സാന്റ്‌നര്‍ ലഥാമിന്റെ കൈകളില്‍ എത്തിച്ചപ്പോള്‍ കോലിയെ(60), 32-ാം ഓവറില്‍ ബോള്‍ട്ട് പുറത്താക്കി. ഇതോടെ ഇന്ത്യ മൂന്നിന് 168.

അനായാസമെന്ന് തോന്നുന്ന വിജയത്തിലേക്ക് കാര്യമായ സാഹസികത കാട്ടേണ്ട ആവശ്യം ക്രീസിലൊന്നിച്ച അമ്പാട്ടി റായുഡുവും ദിനേശ് കാര്‍ത്തിക്കിനും ഉണ്ടായിരുന്നില്ല. കാര്‍ത്തിക് 38 റണ്‍സുമായും റായുഡു 40 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ഇതോടെ 42 പന്തുകള്‍ ബാക്കിനില്‍ക്കേ നീലപ്പട ജയത്തിലെത്തി. കിവികള്‍ക്കായി ബോള്‍ട്ട് രണ്ടും സാന്റ്നര്‍ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് 49 ഓവറില്‍ 243 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. മികച്ച ടോട്ടല്‍ ലക്ഷ്യമിട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് 10 ഓവറിലാണ് കോളിന്‍ മണ്‍റോ(7) യുടെ ആദ്യ വിക്കറ്റ് നഷ്ടമായത്.

16 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മാര്‍ട്ടിന്‍ ഗുപ്റ്റിലും (13) വീണതോടെ കിവീസിന്റെ കാര്യം പരുങ്ങലിലായി. തുടര്‍ന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ റോസ് ടെയ്ലറും (93) ടോം ലാഥവും ( 51) നടത്തിയ ചെറുത്തുനില്‍പ്പാണ് ന്യൂസീലന്‍ഡിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

മുഹമ്മദ് ഷമി 3 വിക്കറ്റും യുസ്വേന്ദ്ര ചാഹല്‍,ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ 2 വിക്കറ്റ് വീതവും വീഴ്ത്തി.മുഹമ്മദ് ഷമിയാണ് കളിയിലെ താരം.