കളിക്കാരുടെ ഭാര്യമാരുടെ തമ്മിലടിയില്‍ നാണംകെട്ട് ശ്രീലങ്കന്‍ ക്രിക്കറ്റ്

ശ്രീലങ്കന്‍ ക്രിക്കറ്റില്‍ പ്രതിസന്ധിയും നാണക്കേടും സൃഷ്ടിച്ച് ലസിത് മലിംഗയുടേയും തിസാര പെരേരയുടേയും ഭാര്യമാര്‍ തമ്മിലുള്ള തമ്മിലടി. മൈതാനത്തെ തുടര്‍ തോല്‍വികള്‍ക്ക് പുറമെ കളത്തിന് പുറത്തെ ഈ പോര്‍വിളി ലങ്കയ്ക്ക് കൂടുതല്‍ തലവേദനയാകുകയാണ്. ടീമിന്റെ പ്രതിച്ഛായ തകരുന്ന തലത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സമീപിച്ചിരിക്കുകയാണ് തിസാര പെരേര.

ഏകദിന ടീമിന്റെ ക്യാപ്റ്റനായ ലസിത് മലിംഗയും മുന്‍ ക്യാപ്റ്റനായ തിസാര പെരേരയും തമ്മിലുള്ള ഈഗോയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ ഇവരുടെ ഭാര്യമാര്‍ കൂടി ഇതില്‍ ഇടപെട്ടതോടെ നാട്ടുകാര്‍ക്ക് ചിരിക്കുവാനുള്ള വക ലഭിക്കുകയായിരുന്നു. ടീമില്‍ സ്ഥാനം നിലനിര്‍ത്താനും ക്യാപ്റ്റന്‍ സ്ഥാനം തിരിച്ചുപിടിക്കാനും ലങ്കന്‍ ടീമിലെ ഒരംഗം ശ്രീലങ്കന്‍ കായികമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്നായിരുന്നു ടാനിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ഈ പോസ്റ്റില്‍ ടാനിയ ആരുടേയും പേര് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ ഇതിനൊപ്പം ഒരു പാണ്ടയുടെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് ഈ പോസ്റ്റ് പെരേരയെക്കുറിച്ചുള്ളതാണെന്ന് സംസാരം തുടങ്ങിയത്. ഓസ്ട്രേലിലയയില്‍ തിസാര പെരേര അറിയപ്പെടുന്നത് പാണ്ട എന്ന പേരിലാണ്. ഇതിന് മറുപടി പോസ്റ്റുമായി ഷെരാമി രംഗത്തെത്തി.

ടാനിയയുടെ ആരോപണങ്ങള്‍ തള്ളിയ ഷെരാമി ‘സിംഹത്തിന്റെ വസ്ത്രമണിഞ്ഞെന്നു കരുതി ചെന്നായ സിംഹമാകില്ലെ’ന്ന് പരിഹസിക്കുകയും ചെയ്തു. ഇതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് തോന്നിയതോടെ പെരേര ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഇടപെടല്‍ തേടി കത്തയക്കുകയായിരുന്നു. പ്രശ്നങ്ങള്‍ കാരണം രാജ്യത്തിനും ആരാധകര്‍ക്കും മുന്നില്‍ തങ്ങള്‍ വെറും പരിഹാസ കഥാപാത്രങ്ങളായി മാറുന്നുവെന്ന് ക്രിക്കറ്റ് ബോര്‍ഡിന് അയച്ച കത്തില്‍ പെരേര പറയുന്നു.