ഗാന്ധിവധം ആഘോഷമാക്കിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നേതാക്കള്‍

രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിയുടെ കോലത്തിന് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്തവര്‍ക്കെതിരെ രാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍ രംഗത്ത്. ഇത്ര നികൃഷ്ടമായി പെരുമാറുന്ന ഇവര്‍ മനുഷ്യന്മാര്‍ തന്നെയാണോ എന്ന ചോദ്യമാണ് മന്ത്രി എം എം മണി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചത്.

ഒരു കൂസലുമില്ലാതെ പരസ്യമായി ഇങ്ങനെ ചെയ്യാന്‍ ഇവര്‍ക്ക് കഴിഞ്ഞത് മോദിയാണ് രാജ്യം ഭരിക്കുന്നതെന്ന ഹുങ്കാണോയെന്ന് ചോദിച്ച സംസ്ഥാന വൈദ്യുതി മന്ത്രി ഗുജറാത്തിലെ ചോരക്കറ ഇപ്പോഴും പേറുന്ന മോദിയുടെ അനുയായികള്‍ ഇത് കാണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നും കുറിച്ചു.

ഇതൊക്കെ കണ്ടിട്ടും മിണ്ടാട്ടമില്ലാതെ തുടരുന്ന കോണ്‍ഗ്രസിന് ഗാന്ധിജിയുടെ പേരേ വേണ്ടുവെന്നും ഗാന്ധിജിയെ വേണ്ട എന്നല്ലേ മനസ്സിലാക്കേണ്ടതെന്നും പറഞ്ഞാണ് മണിയുടെ കുറിപ്പ് അവസാനിക്കുന്നത്. ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തില്‍ പ്രതീകാത്മകമായി വെടിയുതിര്‍ക്കുകയും കോലത്തില്‍ നിന്ന് ചോര ഒഴുകുന്നതായി പ്രദര്‍ശിപ്പിക്കുകയും ചെയ്തത്.

അതുപോലെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിയുടെ കോലത്തിന് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത സംഭവത്തെ ബിജെപി കേരള ഘടകം അപലപിച്ചു . രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ അതിഹീനമായ രീതിയില്‍ ഗാന്ധിവധം പുനരാവിഷ്‌കരിച്ച് ആഘോഷമാക്കിയ നടപടിയെ ശക്തമായി അപലപിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ഇന്നും എന്നും രാഷ്ട്രം കണ്ണീരോടെ ഓര്‍ക്കുന്ന ഗാന്ധിവധം ഒരുവിഭാഗം സാമൂഹ്യവിരുദ്ധര്‍ അലിഗഡില്‍ ആഘോഷമാക്കിയത് ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ ഗാന്ധിജിയുടെ സംഭാവനകളെ രാജ്യം മുഴുവന്‍ എക്കാലവും പ്രകീര്‍ത്തിക്കും.

ഗാന്ധിജിയുടെ ദര്‍ശനങ്ങളും ചിന്തകളും എക്കാലവും ഭാരതീയര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശകവും ആയിരിക്കും. ഗാന്ധിവധം പുനരാവിഷ്‌കരിച്ച് ആഘോഷമാക്കി മാറ്റാനുള്ള കപടഹിന്ദുത്വവാദികളുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയ ശക്തികളെ ദുര്‍ബലപ്പെടുത്താനും കരി തേച്ച് കാണിക്കാനും മാത്രമേ സഹായിക്കുകയുള്ളുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ഒരിക്കലും മാപ്പ് അര്‍ഹിക്കാത്ത മഹാപാതകം ആയിരുന്നു മഹാത്മജിയുടെ വധം. ഗാന്ധിവധം ആഘോഷിക്കുന്നവര്‍ ആരായാലും വികലമായ മനസിന്റെയും മസ്തിഷ്‌കത്തിന്റെയും ഉടമകളാണെന്നും ബിജെപി അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തില്‍ പ്രതീകാത്മകമായി വെടിയുതിര്‍ക്കുകയും കോലത്തില്‍ നിന്ന് ചോര ഒഴുകുന്നതായി പ്രദര്‍ശിപ്പിക്കുകയും ചെയ്തത്.

അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പ്രകോപനപരമായി പെരുമാറിയത്. ഇതിന് പുറകേ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും നടത്തി. ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ ഗോഡ്‌സെക്ക് മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സംഭവത്തില്‍ 13 പേര്‍ക്കെതിരെ കേസെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി നേരത്തെ പൊലീസ് അറിയിച്ചിരുന്നു.