ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് ഒ എം ജോര്‍ജ് കീഴടങ്ങി

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം ഒ.എം. ജോര്‍ജ് കീഴടങ്ങി. മാനന്തവാടി സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പിക്ക് മുന്‍പാകെയാണ് കീഴടങ്ങിയത്. പോക്‌സോ നിയമപ്രകാരം കേസെടുത്തതിനാല്‍ മുന്‍കൂര്‍ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലെന്നതിനാലാണ് കീഴടങ്ങാന്‍ തീരുമാനിച്ചതെന്നാണ് വിവരം. അല്‍പസമയത്തിനകം ഇയാളെ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കും.

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഒ എം ജോര്‍ജിനെതിരെ കേസെടുത്തത്. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ ഒളിവില്‍ പോയ ജോര്‍ജിനെ കണ്ടെത്താനുള്ള ശ്രമം മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടത്തിവരികയായിരുന്നു. ജോര്‍ജിനെ പിടികൂടാത്ത പക്ഷം നിരാഹാര സമരം നടത്തുമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചിരുന്നു.

ഒന്നരവര്‍ഷത്തോളം ജോര്‍ജ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നതായാണ് പരാതി. ഇതിനിടെ, പെണ്‍കുട്ടിയുടെ പഠനം മുടങ്ങി. ഒരാഴ്ച മുമ്പ് പെണ്‍കുട്ടിയുടെ ഫോണില്‍ ജോര്‍ജിന്റെ സംഭാഷണം കേട്ട മാതാപിതാക്കളും വിവരങ്ങള്‍ ആരാഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി കൈഞെരമ്പ്മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.