ശബരിമല വിഷയം യുഡിഎഫിന് നേട്ടമായി മാറും ; ബിജെപിക്ക് ഒരു സീറ്റില്‍ സാധ്യത

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ജനവിധി യുഡിഎഫിന് അനുകൂലമെന്നു ഏഷ്യാനെറ്റ് ന്യൂസ് – എഇസെഡ് റിസര്‍ച്ച് പാര്‍ട്‌നേഴ്‌സ് അഭിപ്രായ സര്‍വെ. 14 നും 16 നും ഇടയ്ക്ക് സീറ്റ് യുഡിഎഫ് പിടിക്കാനിടയുണ്ടെന്നാണ് അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്തവര്‍ പറയുന്നത്. 44 ശതമാനം വോട്ട് വിഹിതം നേടിയാവും ഭൂരിപക്ഷം സീറ്റുകളും യുഡിഎഫ് നേടുകയെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് ബംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഇസഡ് റിസര്‍ച്ച് പാര്‍ടേഴ്‌സുമായി ചേര്‍ന്ന് സംഘടിപ്പിച്ച സര്‍വെയില്‍ യുഡിഎഫ് അനുകൂല തരംഗമുണ്ടാകുമെന്നാണ് പ്രവചനം.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വോട്ട് വിഹിതം 30 ശതമാനമായി കുറയുമെന്ന് പ്രവചിക്കുന്ന അഭിപ്രായ സര്‍വ്വേ മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ എല്‍ഡിഎഫിന് കിട്ടിയേക്കുമെന്ന് പ്രവചിക്കുന്നു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു സീറ്റില്‍ എന്‍ഡിഎ വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍വേ പ്രവചിക്കുന്നു. 18 ശതമാനം വോട്ടുവിഹിതമായിരിക്കും എന്‍ഡിഎക്ക് കിട്ടുക. തെക്കന്‍ ജില്ലകളിലെ ഏഴ് സീറ്റുകളില്‍ ഒന്നില്‍ ബിജെപി വിജയിക്കും എന്നാണ് സര്‍വേയുടെ പ്രവചനം.

അതുപോലെ ശബരിമല വിഷയം എന്‍ഡിഎയ്ക്കല്ല യുഡിഎഫിനാണ് രാഷ്ട്രീയനേട്ടമുണ്ടാക്കുകയെന്ന് സര്‍വേ പറയുന്നു. ശബരിമല വിഷയത്തില്‍ ആദ്യം രാഷ്ട്രീയബാനറില്‍ ഇറങ്ങേണ്ടെന്ന് തീരുമാനിച്ചിട്ടും യുഡിഎഫിനാണ് രാഷ്ട്രീയനേട്ടമുണ്ടായതെന്ന ഫലം കൗതുകകരമാണ്. പലപ്പോഴും യുഡിഎഫിന്റെ നിലപാടുകള്‍ കേന്ദ്രനേതൃത്വവുമായി ഭിന്നമാണെന്ന ആരോപണങ്ങള്‍ ശക്തമായിരുന്നു. എന്നിട്ടും, ശബരിമലയുടെ പേരില്‍ എന്‍ഡിഎയ്ക്ക് വോട്ട് ചെയ്യാന്‍ കേരളജനത തീരുമാനിക്കുന്നില്ല എന്നാണ് സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന.