സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി ; തിരുവനന്തപുരത്ത് സി ദിവാകരൻ
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാല് സീറ്റിലേക്ക് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി സിപിഐ. രണ്ട് സിറ്റിംഗ് എംഎല്‍എമാരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കി. തിരുവനന്തപുരം മണ്ഡലത്തില്‍ സി ദിവാകരന്‍ എംഎല്‍എ മത്സരിക്കും. തൃശ്ശൂരില്‍ രാജാജി മാത്യു തോമസും മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും വയനാട്ടില്‍ പിപി സുനീറും മത്സരിക്കുമെന്നാണ് ധാരണ.
തിരുവനന്തപുരത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുതല്‍ ആനി രാജ വരെയുള്ളവരുടെ പേരുകള്‍ പരിഗണിച്ചിരുന്നു. എന്നാല്‍ ജില്ലാ നേതൃത്വത്തിന്റെ ആവശ്യം കാനം രാജേന്ദ്രന്‍ തള്ളി. മത്സര രംഗത്ത് ഉണ്ടാകില്ലെന്ന് കാനം രാജേന്ദ്രന്‍ അറിയച്ചതിനെ തുടര്‍ന്നാണ് ജില്ലാ നേതൃത്വം പരിഗണിച്ച രണ്ടാമത്തെ പേരെന്ന നിലയില്‍ സി ദിവാകരനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ധാരണയായത്.
മാവേലിക്കര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്ക് മൂന്ന് ജില്ലാ കമ്മിറ്റികളില്‍ നിന്നുള്ള സാധ്യതാ പട്ടികയാണ് പരിഗണിക്കേണ്ടത്. മൂന്നിടത്തു നിന്നും ഒരു പോലെ വന്ന പേരെന്ന നിലയിലാണ് ചിറ്റയം ഗോപകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം.
നിലവിലെ എംപി സിഎന്‍ ജയദേവന് സീറ്റ് നിഷേധിച്ചാണ് രാജാജി മാത്യു തോമസിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുന്നത്. പട്ടികയില്‍ രണ്ടാമത്തെ പേരായി മുന്‍മന്ത്രി കെപി രാജേന്ദ്രനുണ്ടായിരുന്നെങ്കിലും അവസാനവട്ട ചര്‍ച്ചയില്‍ നറുക്ക് വീണത് രാജാജി മാത്യു തോമസിനാണ്. വയനാട് ജില്ലാ നേതൃത്വത്തിന്റെ ലിസ്റ്റിലുണ്ടായിരുന്ന പേര് പാടെ അവഗണിച്ചാണ് പിപി സുനീറിന്റെ സ്ഥാനാര്‍ത്ഥിത്വം.
നെടുമങ്ങാട് എംഎല്‍എയാണ് നിലവില്‍ സി ദിവാകരന്‍. ചിറ്റയം ഗോപകുമാര്‍ അടൂര്‍ എംഎല്‍എയാണ്. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് രാജാജിയും സുനീറും. ജയം ഉറപ്പെന്ന് സി ദിവാകരന്‍ വ്യക്തമാക്കി. വെല്ലുവിളി ഏറ്റെടുക്കും. മത്സരിക്കുന്നെങ്കില്‍ ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെല്ലുവിളി നേരിടാന്‍ സദാ തയ്യാറെന്നാണ് രാജാജി മാത്യു തോമസിന്റെ പ്രതികരണം. പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.