സി പി എം കേരള കോണ്‍ഗ്രസിനെ ഉപയോഗിച്ച് ഒതുക്കാന്‍ ശ്രമം നടത്തി എന്ന് സി പി ഐ

കോട്ടയം ഏറ്റുമാനൂരില്‍ തുടങ്ങിയ സിപിഐ ജില്ലാ സമ്മേളന റിപ്പോര്‍ട്ടിലും സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി സി പി ഐ. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അവസാനിച്ച സിപിഐ സമ്മേളനങ്ങളില്‍ ഭരണപക്ഷത്തെ മുഖ്യ പാര്‍ട്ടിയായ സിപിഎമ്മിനെതിരെ ഗുരുതരമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടക്കം സിപിഐ സമ്മേളനങ്ങളില്‍ വിമര്‍ശനം വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ആരോപണങ്ങള്‍ ഉയരുന്നത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അടക്കം കേരള കോണ്‍ഗ്രസുമായി ചേര്‍ന്ന് സിപിഐയെ ഒതുക്കാന്‍ സിപിഎം ശ്രമിച്ചെന്ന് സിപിഐ കോട്ടയം ജില്ല സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായപ്പോള്‍ പലയിടത്തും പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കണ്ടത് എന്ന് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശം ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരെടുത്തു പറയാതെ സിപിഐ റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉണ്ട്. കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞു കൊണ്ടാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ സര്‍ക്കാരിന് വിമര്‍ശനം. മുന്നണിയുടെ പൊതു സ്വീകാര്യതയുടെ അടിസ്ഥാനത്തിലാണ് തുടര്‍ഭരണം ലഭിച്ചത് എന്ന് സിപിഐ കോട്ടയം ജില്ലാ ഘടകം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ വസ്തുത അവഗണിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും ഇതാണ് ഭരണത്തുടര്‍ച്ചയില്‍ ആകമാനം കാണുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചില വ്യക്തികളുടെ കഴിവുകൊണ്ടാണ് തുടര്‍ഭരണം എന്ന ധാരണ ആണ് ഉണ്ടാക്കുന്നത്. ഒന്നാം വാര്‍ഷിക പരസ്യത്തില്‍ ഇടത് സര്‍ക്കാര്‍ എന്ന പരാമര്‍ശം ഒരിടത്തും ഉണ്ടായില്ല എന്ന് ചൂണ്ടിക്കാട്ടി കൊണ്ടാണ് സിപിഎമ്മിനെതിരെ സിപിഐ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്. സിപിഐ അംഗങ്ങള്‍ക്കിടയില്‍ ഇത് കടുത്ത വിമര്‍ശനത്തിന് കാരണമായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സില്‍വര്‍ ലൈന്‍ പദ്ധതി അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് നടപ്പിലാക്കാന്‍ ശ്രമിച്ചത് തിരിച്ചടിയായി എന്നും സിപിഐ വിമര്‍ശിക്കുന്നു. സിപിഎം മന്ത്രിമാരില്‍ ചിലര്‍ ബൂര്‍ഷാ പാര്‍ട്ടിയുടെ മന്ത്രിമാരെ പോലെ പെരുമാറുന്നു എന്ന വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. എല്‍ഡിഎഫിന്റെ മാതൃക പദ്ധതി ആണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും സംസ്ഥാനം ഏറ്റെടുത്ത എച്ച്എന്‍എല്‍. എന്നാല്‍ ഇതിന്റെ തുടര്‍ വികസന കാര്യങ്ങള്‍ വ്യവസായ മന്ത്രി ഏകപക്ഷ്യമായി കൈകാര്യം ചെയ്യുന്നു എന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. സിപിഐ എംഎല്‍എ ഉള്ള വൈക്കം നിയോജക മണ്ഡലത്തിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.