പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് മകനെ സംരക്ഷിക്കില്ല എന്ന് അച്ഛന്‍

ഓച്ചിറയിൽ 13 വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ മകനെ സംരക്ഷിക്കില്ലെന്ന് അച്ഛനും സിപിഐ ബ്രാഞ്ച് സെക്രട്ടറിയുമായ നവാസ്. മകൻ കുറ്റക്കാരാനാണെങ്കിൽ ശിക്ഷിക്കണം. എന്നാൽ ചിലർ ഇതിന്‍റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നെന്നും തെറ്റു ചെയ്തവർക്കൊപ്പം നിൽക്കില്ലെന്നും നവാസ് പറഞ്ഞു.

പെണ്‍കുട്ടിയാണ് മകനെ വിളിച്ചുകൊണ്ട് പോയതെന്ന് നവാസ് പറയുന്നു. പരാതിയില്‍ ആരോപിക്കുന്നത് പോലെ വീടുകയറി ആക്രമണമോ പിതാവിന് പരിക്കേല്‍ക്കുകയോ ഉണ്ടായിട്ടില്ലെന്ന് സിപിഐ ബ്രാഞ്ച് സെക്രട്ടറി കൂടിയായ നവാസ് വിശദമാക്കുന്നു. മകൻ തെറ്റ് ചെയ്തെങ്കിൽ അവനെ സംരക്ഷിക്കാൻ ശ്രമിക്കില്ലെന്നും നവാസ് പറയുന്നു.

നാലുമണി വരെ മകന്‍ വീട്ടിലുണ്ടായിരുന്നു. തെറ്റിനെ ന്യായീകരിക്കുന്നില്ല പക്ഷേ ബുദ്ധിയില്ലാത്ത പ്രായത്തിലെ തീരുമാനമാണ് ഇപ്പോള്‍ കാണുന്നത്. വീട്ടുകാരോട് സ്നേഹമുണ്ടായിരുന്നെങ്കില്‍ മകന്‍ ഇത്തരത്തില്‍ ചെയ്യില്ലായിരുന്നുവെന്നും നവാസ് പറഞ്ഞു. അവര്‍ തമ്മില്‍ പ്രേമമാകാനും സാധ്യതയുണ്ടെന്നും നവാസ് പറഞ്ഞു. മകളെ കാണാനില്ലെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ പിതാവ് വന്ന് കണ്ടിരുന്നുവെന്നും നവാസ് വ്യക്തമാക്കി.

ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നത്. ഇയാൾ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകനാണ്. ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ട് പോയ രാജസ്ഥാന്‍ സ്വദേശികളുടെ മകളായ പതിമൂന്നുകാരിയുമായി പ്രതി ബെംഗളൂരുവിലേക്ക് കടന്നുവെന്ന് പൊലീസ് അറിയിച്ചിരുന്നു.

കൂട്ടുപ്രതികൾ എറണാകുളം റെയിൽവേ സ്റ്റേഷൻ വരെ അനുഗമിച്ചുവെന്നും പൊലീസ് പറഞ്ഞു. പ്രതി ബാംഗ്ലൂരിലേക്കുള്ള ട്രെയിൻ ടിക്കറ്റെടുത്തതിനുള്ള തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്.

വഴിയോരക്കച്ചവടക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. നാട്ടിൽത്തന്നെയുള്ള ചിലർ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാർ പൊലീസിന് മൊഴി നൽകിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്.

തിങ്കളാഴ്ചയാണ് പെൺകുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. രാവിലെ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസുകാർ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാർ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തന്നെ തുടങ്ങിയത്.