ഇവന്റ്മാനേജ്‌മെന്റിനെ ഉപയോഗിച്ച് ഇടതു മുന്നണി പണം വിതരണം ചെയ്യുന്നു എന്ന് ആരോപണം

കൊല്ലം : തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി ഇവന്റ്മാനേജ്മെന്റിനെ ഉപയോഗിച്ച് വോട്ടിന് പണം വിതരണം ചെയ്യുന്നുവെന്ന പരാതിയില്‍ ജില്ലാ കളക്ടറുടെ നടപടി. ജില്ലയില്‍ വാഹന പരിശോധനയും നിരീക്ഷണവും ശക്തമാക്കാനാണ് നിര്‍ദേശം. കോഴിക്കോട് ആസ്ഥാനമായ ഇവന്റ്മാനേജ്മെന്റ് ടീമിനെ നിയോഗിച്ച് എല്‍ഡിഎഫ് വോട്ടിന് പണം നല്‍കുന്നുവെന്ന ഗുരുതര ആരോപണമാണ് കൊല്ലത്തെ യുഡിഎഫ് നേതൃത്വം ഉന്നയിച്ചത്.

ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്കും തെരെഞ്ഞെടുപ്പ് കമ്മീഷനും രേഖാമൂലം പരാതിയും നല്‍കി. ഇതിന് പിന്നാലെ വിഷയത്തില്‍ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചിരിക്കുന്നത്.

അനധികൃതമായി കൊണ്ടു പോകുന്ന പണം കണ്ടെത്താനായി കൊല്ലം ജില്ലയില്‍ പരിശോധന ശക്തമാക്കാനാണ് നിര്‍ദേശം. പ്രത്യേക ഇടങ്ങളില്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ ഫ്ളൈയിംഗ് സ്‌ക്വാഡിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എവിടെയെങ്കിലും പരാതി ഉയര്‍ന്നാല്‍ അവിടെ അടിയന്തരമായി പരിശോധന നടത്തണമെന്നും കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. അതേസമയം, പരാജയഭീതി മൂലമാണ് യുഡിഎഫ് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് ഇടതു മുന്നണിയുടെ പ്രതികരണം.