നടനും സംവിധായകനുമായ മധുപാലിന് എതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

സംവിധായകനും നടനുമായ മധുപാലിനെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലും പ്രൊഫൈലിലുമാണ് നൂറുകണക്കിന് ആളുകള്‍ അസഭ്യം പറയുന്നത്. ‘നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്’ എന്ന് മധുപാല്‍ മുമ്പ് ഒരു പൊതുചടങ്ങില്‍ സംസാരിച്ചിരുന്നു. ഇടതുപക്ഷത്തെ അനുകൂലിച്ചുകൊണ്ടായിരുന്നു ആയിരുന്നു മധുപാലിന്റെ വാക്കുകള്‍. തുടര്‍ന്ന് മധുപാലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് വലിയ സൈബര്‍ പ്രചാരണം നടന്നിരുന്നു. മധുപാല്‍ മരിച്ചു എന്ന വാര്‍ത്തയും സൈബര്‍ അക്രമികള്‍ പ്രചരിപ്പിച്ചു.

‘ജീവനുള്ള മനുഷ്യര്‍ക്ക് ഇവിടെ ജീവിക്കാനാകണം, ഞങ്ങള്‍ കുറച്ചുപേര്‍ മാത്രം ഇവിടെ ജീവിച്ചാല്‍ മതി എന്നാണ് ചിലരുടെ പ്രഖ്യാപനം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്തെല്ലാം കുഴപ്പങ്ങളാണുണ്ടായത് എന്ന് നാം കണ്ടതാണ്. ദേശീയത പറയുന്നവരുടെ കാലത്താണ് ഏറ്റവുമധികം രാജ്യരക്ഷാ ഭടന്മാര്‍ കൊല്ലപ്പെട്ടത്. സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥ, മനുഷ്യനെ മതത്തിന്റെ ചതുരത്തില്‍ നിര്‍ത്തുന്ന ഭരണകൂടമല്ല നമുക്ക് വേണ്ടത്. അതുകൊണ്ട് ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളണം’ എന്നാണു മധുപാല്‍ പറഞ്ഞത്.

ഇതേത്തുടര്‍ന്ന് ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് മധുപാല്‍ പറഞ്ഞതായി ഒരുപറ്റം ആളുകള്‍ പ്രചരിപ്പിച്ചു. താന്‍ പറഞ്ഞത് മനസിലാക്കാനുള്ള ആ സുഹൃത്തുക്കളുടെ കഴിവില്ലായ്മയെ ഉള്‍ക്കൊള്ളുന്നുവെന്ന് മധുപാല്‍ ഫേസ്ബുക്കില്‍ ഏപ്രില്‍ മാസം 21ന് ഫേസ്ബുക്കില്‍ എഴുതിയിരുന്നു.

തെരഞ്ഞെടുപ്പ് ഫലം വരാന്‍ മൂന്ന് ദിവസം ശേഷിക്കേ മധുപാലിനെതിരെ വീണ്ടും സൈബര്‍ ആക്രമണം സജീവമായി. പരിഹാസത്തിനും അസഭ്യത്തിനും പുറമേ മധുപാലിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. മധുപാലിന്റെ സിനിമയായ ‘ഒരു കുപ്രസിദ്ധ പയ്യന്റെ’ പ്രമോഷണല്‍ പോസ്റ്ററുകള്‍ക്ക് കീഴെയും അസഭ്യ കമന്റുകള്‍ പ്രവഹിക്കുകയാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിനു ശേഷമാണ് ആക്രമണം വീണ്ടും ഉണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയം.