ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ; കേന്ദ്രസര്‍ക്കാരിനു സുപ്രീംകോടതി നോട്ടിസ്

രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകം വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടിസ് അയച്ചു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നേരിടാന്‍ നിയമനിര്‍മാണത്തിന് കേന്ദ്രം തയാറാകുന്നില്ലെന്ന പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നടപടി. അതേസമയം, ബിജെപി നേതാക്കള്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ഭീഷണിപ്പെടുന്നുവെന്ന് ആരോപിച്ചു ആന്റോ ആന്റണി എം.പി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കര്‍ശനമായി നേരിടുന്നതിന് സുപ്രീംകോടതി മുന്നോട്ടുവച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും നടപടിയെടുക്കുന്നില്ലെന്ന് പൊതുതാല്‍പര്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ജാര്‍ഖണ്ഡിലും ഉത്തര്‍പ്രദേശിലും അടക്കം തുടരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ പ്പെടുത്തി. തുടര്‍ന്ന് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ദേശീയ മനുഷ്യാവകാശകമ്മിഷനും നോട്ടിസ് അയക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.

രാജ്യത്ത് അസഹിഷ്ണുതയും ആള്‍ക്കൂട്ട കൊലപാതകവും വര്‍ധിക്കുന്നതില്‍ നാല്‍പ്പത്തിയൊന്‍പത് സാംസ്‌കാരികപ്രമുഖര്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചതിനു പിന്നാലെയാണ് കോടതിയും സമാനമായ രീതിയില്‍ സര്‍ക്കാരുകളോട് ചോദ്യം ചോദിച്ചിരിക്കുന്നത്. മിക്ക ആള്‍ക്കൂട്ട കൊലപാതങ്ങള്‍ക്ക് പിന്നിലും സംഘപരിവാര്‍ പോലുള്ള സംഘടനകളുടെ മൗനാനുവാദം ഉള്ളത് കൊണ്ട് തന്നെ വിഷയത്തില്‍ ബി ജെ പി പോലുള്ള പാര്‍ട്ടികള്‍ക്ക് തങ്ങളെ എതിര്‍ക്കുന്നവരോട് കനത്ത അമര്‍ഷം ഉണ്ട്.