ഉന്നാവോ പെണ്‍കുട്ടി അയച്ച കത്ത് ഇതുവരെ കിട്ടിയില്ല ; നേരിട്ട് വിശദീകരണം തേടി ചീഫ് ജസ്റ്റിസ്

ഉന്നാവോ പീഡനത്തിന് ഇരയായ പെണ്‍കുട്ടി അപകടത്തില്‍ പെടുന്നതിനു മുന്‍പായി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് ഇതുവരെ അദ്ദേഹത്തിന്റെ കയ്യില്‍ എത്തിയില്ല. തുടര്‍ന്ന് സംഭവത്തില്‍ നേരിട്ട് വിശദീകരണം തേടിയിരിക്കുയാണ് ചീഫ് ജസ്റ്റിസ്. സുപ്രീംകോടതി ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആണ് ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിയായ ബിജെപി എംഎല്‍എയുടെ കൂട്ടാളികളില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി പരാതിക്കാരിയുടെ കുടുംബം അയച്ച കത്ത് തനിക്ക് കിട്ടാന്‍ വൈകുന്നതില്‍ വിശദീകരണം തേടിയത്.

കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കുല്‍ദീപ് സിംഗ് എംഎല്‍എയുടെ ആളുകള്‍ ഭീഷണിപ്പെടുത്തുന്നതെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ അമ്മയും സഹോദരിയും അമ്മായിയും ചേര്‍ന്ന് ജൂലൈ 12 നാണ് ചീഫ്ജസ്റ്റിസിന് കത്ത് അയച്ചത് എന്നാല്‍ അത് ഇതുവരെ ചീഫ്ജസ്റ്റിസിന്റെ ഓഫീസില്‍ എത്തിയിട്ടില്ലയെന്നാണ് വിവരം. ജൂലായ് ഏഴിനും എട്ടിനും സംഭവിച്ച വിവരങ്ങളാണ് കത്തില്‍ ഉണ്ടായിരുന്നത്.

ബി.ജെ.പി എം.എല്‍.എക്കെതിരെയുള്ള ബലാംത്സംഗക്കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കുടുംബത്തെ മുഴുവന്‍ കള്ളക്കേസില്‍പ്പെടുത്തി ജയിലിലാക്കുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പെണ്‍കുട്ടിയുടെ കത്തില്‍ പറയുന്നത്.

എന്നാല്‍ ജൂലായ് 12-ന് അയച്ച ഈ കത്ത് ചൊവ്വാഴ്ച ഉച്ചവരെ ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ ലഭ്യമായിട്ടില്ലെന്നാണ് വിവരം. ‘കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ എന്നെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണ്. എന്റെ കുടുംബത്തെ കള്ളക്കേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയാണ്”, എന്ന് കത്തില്‍ പെണ്‍കുട്ടി പറയുന്നുണ്ട്.

കത്തെഴുതി ദിവസങ്ങള്‍ക്കുള്ളിലാണ് ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുന്നത്.