അയോദ്ധ്യാ ; ബാബ്‌രി മസ്ജിദ് തര്‍ക്കം മധ്യസ്ഥ ചര്‍ച്ച പരാജയം

ബാബ്‌രി മസ്ജിദ് തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാനായില്ല. ഇടനിലക്കാരെ വച്ച് പ്രശ്‌നം ഒത്തുതീര്‍ക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സ്ഥിതിയ്ക്ക് ദിവസം തോറും കേസില്‍ വാദം കേട്ട്, പരമാവധി വേഗത്തില്‍ വിധിപ്രസ്താവം നടത്താന്‍ സുപ്രീംകോടതി തീരുമാനിച്ചു. ഇതനുസരിച്ച് ഓഗസ്റ്റ് 6-ന് കേസില്‍ തുടര്‍ച്ചയായ വാദം തുടങ്ങും.

മധ്യസ്ഥ ചര്‍ച്ചയില്‍ സമവായം കൊണ്ടുവരാനായില്ലെന്ന് മൂന്നംഗ മധ്യസ്ഥ സമിതി സുപ്രീംകോടതിയെ അറിയിച്ചു. വിരമിച്ച ജഡ്ജി എഫ് എം ഐ ഖലീഫുള്ള, ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍, അഭിഭാഷകനായ ശ്രീറാം പഞ്ചു എന്നിവരാണ് മധ്യസ്ഥ ചര്‍ച്ചാ സമിതിയിലുണ്ടായിരുന്നത്. ”കഴിവിന്റെ പരമാവധി സമവായത്തിന് ശ്രമിച്ചെന്നും” എന്നാല്‍ ഫലമുണ്ടായില്ലെന്നും മധ്യസ്ഥ സമിതി അറിയിച്ചതായാണ് സൂചന.

ഈ വര്‍ഷം ജനുവരിയിലാണ് അയോധ്യയില്‍ പ്രശ്‌നപരിഹാരത്തിന് മൂന്നംഗ മധ്യസ്ഥ സമിതിയെ നിയോഗിച്ചുകൊണ്ട് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്. പ്രശ്‌നപരിഹാരത്തിന് എല്ലാ കക്ഷികളെയും വിളിച്ചിരുത്തി ചര്‍ച്ചകള്‍ നടത്തിയില്ലെന്ന ആരോപണം വരാതിരിക്കാനാണ് ഈ നടപടിയെന്ന് ചീഫ് ജസ്റ്റിസ് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

ജൂലൈ 11-ന് കേസിലെ മധ്യസ്ഥ ചര്‍ച്ചകള്‍ എവിടെ വരെയെത്തിയെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. ആഗസ്റ്റ് 1-നുള്ളില്‍ മധ്യസ്ഥ സമിതിയോട് റിപ്പോര്‍ട്ട് നല്‍കാനും അന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. എന്നാല്‍ മധ്യസ്ഥ ചര്‍ച്ച ഫലപ്രദമായില്ല എന്നതിനാല്‍ തുടര്‍ച്ചയായി വാദം കേള്‍ക്കാന്‍ തുടങ്ങാന്‍ സുപ്രീംകോടതി തീരുമാനിച്ചു. അതേസമയം, മധ്യസ്ഥ ചര്‍ച്ച തുടരണമെന്ന് ഹര്‍ജിക്കാരില്‍ ചിലര്‍ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 15-നുള്ളില്‍ മധ്യസ്ഥ ചര്‍ച്ച തുടരുന്നുണ്ടോ ഇല്ലയോ എന്ന കാര്യം അറിയിക്കാന്‍ സുപ്രീംകോടതി മധ്യസ്ഥ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നവംബര്‍ 17-നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. അതിന് മുമ്പ് തന്നെ കേസില്‍ വാദം കേട്ട് വിധി പറയാനാകും ഭരണഘടനാ ബഞ്ച് ശ്രമിക്കുക. 14 ഹര്‍ജികളാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. എല്ലാ കക്ഷികളുടെയും വാദങ്ങള്‍ കേള്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും പഴക്കമേറിയ കേസുകളിലൊന്നാണ് ഈ വര്‍ഷം അവസാനത്തോടെ തീര്‍പ്പാക്കാന്‍ സുപ്രീംകോടതി തീരുമാനിക്കുന്നത്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ത്തന്നെ ഈ കേസിലെ വാദപ്രതിവാങ്ങളും അന്തിമ വിധിയും വലിയ ചലനങ്ങളുണ്ടാക്കുമെന്നുറപ്പാണ്.