രാമക്ഷേത്ര നിര്‍മാണത്തിനായി വി.എച്ച്.പി പിരിച്ച 22 കോടി രൂപയുടെ ചെക്ക് മടങ്ങി

രാമക്ഷേത്ര നിര്‍മ്മാണത്തിനായി ( വി.എച്ച്.പി) വിശ്വ ഹിന്ദു പരിഷത്ത് പിരിച്ച 22 കോടി രൂപയുടെ ബാങ്ക് ചെക്കുകള്‍ മടങ്ങിയതായി റിപ്പോര്‍ട്ട്. സാങ്കേതിക തകരാറാണോ ഇതിന് പിന്നിലെന്ന കാര്യം വ്യക്തമല്ല. പ്രശ്‌ന പരിഹാരത്തിനായി ബാങ്കുകള്‍ ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞ ശ്രീ റാം ജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റ് അം?ഗം ഡോ അനില്‍ മിശ്ര, ഒരിക്കല്‍ കൂടി സംഭാവനകള്‍ നല്‍കാനും ആവശ്യപ്പെട്ടു.

ക്ഷേത്ര നിര്‍മാണത്തിനായി കേന്ദ്രം സ്ഥാപിച്ചതാണ് ശ്രീ റാം ജന്മഭൂമി തീര്‍ഥ് ക്ഷേത്ര. ബാങ്ക് അക്കൗണ്ടുകളില്‍ ഫണ്ടില്ലാത്തതോ, സാങ്കേതിക തകരാറോ ആവാം ചെക്ക് മടങ്ങാന്‍ കാരണമെന്ന് ട്രസ്റ്റ് അറിയിച്ചു. മടങ്ങിയ 15,000 ചെക്കുകളില്‍, രണ്ടായിരത്തോളം ലഭിച്ചത് അയോധ്യയില്‍ നിന്നാണ്. രാമക്ഷേത്ര നിര്‍മാണത്തിനായി ജനുവരി പതിനഞ്ച് മുതല്‍ ഫെബ്രുവരി പതിനേഴ് വരെ വി.എച്ച്.പി രാജ്യവ്യാപക കളക്ഷന്‍ ക്യാമ്പയിനാണ് നടത്തിയിരുന്നത്. അയ്യായിരത്തോളം കോടി രൂപ ഇക്കാലയളവില്‍ പിരിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ക്ഷേത്ര ട്രസ്റ്റ് ഇത് സ്ഥിരീകരിച്ചിട്ടില്ല.