ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് അറസ്റ്റ് വാറണ്ട്

ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് വാറണ്ട്. 15 ദിവസത്തിനുള്ളില്‍ കോടതിയില്‍ കീഴടങ്ങി ജാമ്യമെടുത്തില്ലെങ്കില്‍ ഷമിയെ അറസ്റ്റ് ചെയ്യണമെന്നാണ് കോടതിയുടെ നിര്‍ദേശം.

ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ വര്‍ഷം ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷമിക്കെതിരെ പൊലീസ് കേസെടുത്തത്. ഐപിസി 498എ വകുപ്പ് പ്രകാരം കൊല്‍ക്കത്തയിലെ ലാല്‍ ബസാര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഗാര്‍ഹിക പീഡനം, വിശ്വാസ വഞ്ചന കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ഷമിയുടെ പേരില്‍ പൊലീസ് കേസെടുത്തത്. ഷമിക്ക് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നും ആരോപിച്ച് ഹസിന്‍ രംഗത്തെത്തിയിരുന്നു.

പരസ്ത്രീ ബന്ധങ്ങള്‍ തെളിയിക്കാനായി വാട്‌സ് ആപ്പിലെയും ഫേസ്ബുക്കിലെയും ചിത്രങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും ഹാസിന്‍ പുറത്തുവിട്ടിരുന്നു. അതേസമയം, വിന്‍ഡീസിനെതിരായ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അംഗമായ ഷമി ഇപ്പോള്‍ ജമൈക്കയില്‍ ടീമിനൊപ്പമാണ്.

ചാര്‍ജ്ഷീറ്റ് കാണുന്നതുവരെ താരത്തിനെതിരെ നടപടിയുണ്ടാകില്ലെന്നു ബിസിസിഐ അധികൃതര്‍ സൂചിപ്പിച്ചു.