സംഘടന കൈവിട്ടു ; പാസ്റ്റര്‍മാരെ ആക്രമിച്ചു കുപ്രസിദ്ധനായ ബജ്റംഗ്ദള്‍ നേതാവ് സംഘടന വിട്ടു

പാസ്റ്റര്‍മാരെ ആക്രമിച്ചു കുപ്രസിദ്ധനായ ബജ്റംഗ്ദള്‍ നേതാവ് സംഘടന വിട്ടു.
കേസ് വന്നപ്പോള്‍ നേതാക്കള്‍ തിരിഞ്ഞു നോക്കിയില്ലെന്നാരോപിച്ച് ആണ് ബജ്റംഗ്ദള്‍ നേതാവ് തൃശൂര്‍ ജില്ലാ സെക്രട്ടറി ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ സംഘടനാ പ്രവര്‍ത്തനം നിര്‍ത്തിയതായി അറിയിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു ഗോപിനാഥന്റെ പ്രഖ്യാപനം.

മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു. വിശ്വസ്തതയും ആത്മാര്‍ത്ഥതയും ഫെയ്‌സ്ബുക്കില്‍ മാത്രം പോരാ പ്രവൃത്തിയില്‍ ആണ് കാണിക്കേണ്ടത്. ഞാന്‍ പ്രവര്‍ത്തിച്ച സംഘടനക്കും അതിലെ നേതാക്കന്മാര്‍ക്കും നല്ല നമസ്‌കാരം. രാഷ്ട്രീയ ബജ്റംഗ്ദള്‍ എന്ന സംഘടനയുടെ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്ന സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനവും സ്വമേധയാ ഇവിടം കൊണ്ട് നിര്‍ത്തുന്നുവെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

ക്രിസ്ത്യന്‍ മത പരിവര്‍ത്തനത്തിനെത്തിയെന്ന് ആരോപിച്ച് പാസ്റ്റര്‍മാരെ കഴിഞ്ഞ വര്‍ഷം ഗോപിനാഥന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. മത പ്രചരണാര്‍ത്ഥമുള്ള ലഘുലേഖകള്‍ വീടുകളില്‍ കയറി വിതരണം ചെയ്യുന്ന മൂന്ന് പാസ്റ്റര്‍മാരെയാണ് തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചത്. ഹിന്ദുക്കള്‍ താമസിക്കുന്നിടത്ത് നിങ്ങള്‍ വരേണ്ട കാര്യമില്ല എന്ന് പറഞ്ഞ് പാസ്റ്റര്‍മാരെ കൊണ്ട് തന്നെ ലഘുലേഖകള്‍ കീറിപ്പിക്കുകയും ഇനി ഈ പണിക്ക് വന്നാല്‍ മുഖമടിച്ച് പൊട്ടിക്കും എന്ന് പറയുകയും ചെയ്തത് ഗോപിനാഥ് ആയിരുന്നു.

അന്ന് ആരോ സോഷ്യല്‍ മീഡിയയില്‍ അതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചത് വൈറല്‍ ആയിരുന്നു. ധാരാളം പേര്‍ അതിനു എതിരെ വന്നിരുന്നു. അതേസമയം അനുകൂലിച്ചവരും ഏറെയായിരുന്നു.