67 ഏക്കര്‍ സ്ഥലം കൈയേറിയിട്ട് അഞ്ച് ഏക്കര്‍ തരുന്നത് എവിടുത്തെ നീതി

അയോധ്യക്കേസില്‍ ഞങ്ങളുടെ 67 ഏക്കര്‍ സ്ഥലം കൈയേറിയിട്ടു പകരം അഞ്ച് ഏക്കര്‍ ഇപ്പോള്‍ തരുന്നത് എവിടുത്തെ നീതിയാണെന്നു ഓള്‍ ഇന്ത്യാ മുസ്ലീം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖി. സുപ്രീം കോടതി അഞ്ച് ഏക്കര്‍ സ്ഥലം നല്‍കാന്‍ ഉത്തരവിട്ടിരിക്കുകയാണെന്നും ഞങ്ങള്‍ക്ക് ഇതിന് പകരം നൂറ് ഏക്കര്‍ സ്ഥലം ലഭിച്ചിട്ടും കാര്യമില്ലെന്നും അദ്ദേഹം പറയുന്നു.

വിഷയത്തില്‍ റിവ്യൂ ഹരജി നല്‍കുമെന്നും അത് തങ്ങളുടെ അവകാശമാണെന്നും സുപ്രീം കോടതി അത് അനുവദിക്കുന്നുണ്ടെന്നും അഖിലേന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം സഫറിയാബ് ജിലാനിയും പറഞ്ഞു. അയോധ്യ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി വിധി.

തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കുമെന്നും കോടതി പറയുകയായിരുന്നു. കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്നും കോടതി പറഞ്ഞിരുന്നു.