മലയാളിയായ ഐ.ഐ.ടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ : ജാതീയവും മതപരവുമായ വിവേചനം കാരണം എന്ന് പിതാവ്
മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമ ജാതീയവും മതപരവുമായ വിവേചനം നേരിട്ടിരുന്നെന്ന് പിതാവ്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് മാതാപിതാക്കള്‍ പരാതി നല്‍കി. കേസില്‍ തമിഴ്നാട് പൊലീസിന്റെ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഐ.ഐ.ടിയിലെ എം.എ ഒന്നാം വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയായ കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. ഐ.ഐ.ടി പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമ ഇന്റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതുമൂലം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ഐ.ഐ.ടി അധികൃതര്‍ പറയുന്നത്.
എന്നാല്‍, ഐ.ഐ.ടിയിലെ സോഷ്യല്‍ സയന്‍സ്, ഹ്യൂമാനിറ്റിസ് അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍ കരഹ്, മിലിന്ദ് ബ്രഹ്മേ എന്നിവരുടെ വര്‍ഗീയ പീഡനങ്ങളെ തുടര്‍ന്നാണ് ഫാത്തിമ ആത്മഹത്യ ചെയ്തതെന്ന് പിതാവ് ലത്തീഫ് ആരോപിക്കുന്നു. ആത്മഹത്യക്ക് കാരണം ഈ അധ്യാപകരാണെന്ന് മകളുടെ ഫോണില്‍ എഴുതി വെച്ചിട്ടുണ്ടെന്നും പിതാവ് പറയുന്നു.
സാംസങ് നോട്ട്‌സില്‍ കൂടുതല്‍ വിവരങ്ങളുണ്ടെന്നും ആത്മഹത്യാകുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫാത്തിമയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികളുമായി ബന്ധപ്പെട്ട് ചെന്നൈ കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനിലെത്തിയ ഇരട്ട സഹോദരി ആയിഷ ലത്തീഫും കുടുംബ സുഹൃത്തായ ഷൈന്‍ദേവും ഫാത്തിമയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.
തന്റെ മകള്‍ ഐ.ഐ.ടിയില്‍ ജാതീയവും മതപരവുമായ വിവേചനം അനുഭവിച്ചിരുന്നുവെന്ന് ഫാത്തിമയുടെ പിതാവ് പറഞ്ഞു. ‘ഫാത്തിമ എന്ന പേര് തന്നെ ഒരു പ്രശ്നമാണ് വാപ്പിച്ചാ എന്ന് അവള്‍ പറഞ്ഞിരുന്നു. ഫാത്തിമ ലത്തീഫ് എന്ന പേരുകാരി സ്ഥിരമായി ഒന്നാം സ്ഥാനത്ത് എത്തുന്നത് അവിടത്തെ ചില അധ്യാപകര്‍ക്ക് പ്രശ്നമായിരുന്നു എന്നും ‘, അബ്ദുല്‍ ലത്തീഫ് പറഞ്ഞു.
‘ഇതെന്റെ അവസാന കുറിപ്പാണ്…
എന്റെ വീടിനെ ഞാന്‍ ഇത്രയധികം മിസ് ചെയ്യുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. ഞാനീ സ്ഥലത്തെ വെറുപ്പോടെ കാണുന്നു. ഞാന്‍ എന്താണോ എന്റെ വീട്ടില്‍ നിന്നും തീവ്രമായി ആഗ്രഹിച്ചത് അതിനെ ഞാന്‍ മാറ്റിനിര്‍ത്തുകയാണ്, ആനന്ദകരമായ ഒരു ആലസ്യത്തിലൂടെ എന്നെ ഒരിക്കലും ഉണര്‍ത്താന്‍ കഴിയാത്ത അന്തമില്ലാത്ത ഒരുറക്കത്തിലൂടെ. എന്റെ മരണത്തിനുത്തരവാദികള്‍ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍ കരഹ്, മിലിന്ദ് ബ്രഹ്മേ എന്നിവരായിരിക്കും.’ ഫാത്തിമയുടെ ഫോണിലുള്ള ആത്മഹത്യാ കുറിപ്പാണിത്.
തമിഴ്‌നാട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം നടത്തുന്നില്ലെന്നും കുടുംബം ആരോപിച്ചു. പൊലീസ് കണ്ടെടുത്ത ഫാത്തിമയുടെ ഫോണ്‍, ലാപ്‌ടോപ് എന്നിവ നശിപ്പിക്കപ്പെടുമോ എന്ന ആശങ്കയുണ്ടെന്നും അബ്ദുള്‍ ലത്തീഫ് പറഞ്ഞു
‘എന്റെ മകളുടെ മരണത്തില്‍ അജ്ഞാതമായ എന്തോ കാരണമുണ്ട്. ഹ്യൂമാനിറ്റിസ് അധ്യാപകനായ സുദര്‍ശന്‍ പത്മനാഭന്‍ വിദ്യാര്‍ഥികളെ കരയിപ്പിക്കുന്നതായി മകള്‍ പറഞ്ഞിരുന്നു. രാത്രി ഒമ്പത് മണിയാവുമ്പോള്‍ എന്നും മെസ് ഹാളില്‍ ഇരുന്നു മകള്‍ കരയുമായിരുന്നു എന്നും ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് സി.സി.ടി.വി പരിശോധിക്കണം.’, ലത്തീഫ് പറഞ്ഞു.
‘മകളുടെ മരണശേഷം ഡിപ്പാര്‍ട്ട്‌മെന്റ് 45 ദിവസത്തേക്ക് ക്ലാസുകള്‍ നിര്‍ത്തിവെച്ചിരുന്നു. പരീക്ഷകള്‍ ഡിസംബറിലേയ്ക്ക് മാറ്റുകയും വിദ്യാര്‍ഥികളോട് വീട്ടിലേയ്ക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത് എന്നും ‘, ലത്തീഫ് ആരോപിക്കുന്നു.