വിവാഹ വാഗ്ദാനം നല്‍കി കോളേജ് അധ്യാപികയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു ; പ്രതി വിദേശത്തേയ്ക്ക് കടന്നു

കുറ്റിപ്പുറത്ത് കോളേജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പ്രതി വിദേശത്തേയ്ക്ക് കടന്നു. യുവതിയുടെ മേല്‍വിലാസവും ഫോണ്‍നമ്പറും ഉള്‍പ്പെടെയാണ് പ്രതി നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചത് . പൊന്നാനിയിലെ കോളേജില്‍ അധ്യാപകനായിരുന്ന മുഹമ്മദ് ഹാഫിസ് ആണ് വിദേശത്തേയ്ക്ക് കടന്നത്. എന്നാല്‍ പ്രതിക്കെതിരെ നടപടി എടുക്കാന്‍ കുറ്റിപ്പുറം പൊലീസ് തയ്യാറായിട്ടില്ല.

നേരത്തെ പൊന്നാനിയിലെ കോളേജില്‍ അധ്യാപകനായിരുന്ന മുഹമ്മദ് ഹാഫിസും കുറ്റിപ്പുറത്തെ കോളേജില്‍ അധ്യാപികയായ യുവതിയും നാലുവര്‍ഷത്തോളം ബന്ധമുണ്ടായിരുന്നു. ഇതിനിടെ വിവാഹവാഗ്ദാനം ചെയ്ത് യുവതിയെ നിരവധി തവണ പീഡിപ്പിച്ചു. നിര്‍ബന്ധിച്ച് മതംമാറ്റുകയും ചെയ്തു.

ഇതിനുപിന്നാലെയാണ് യുവതിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് യുവതിയുടെ നഗ്‌നദൃശ്യങ്ങളും സ്വകാര്യദൃശ്യങ്ങളും ഇയാള്‍ സാമൂഹികമാധ്യമങ്ങളിലും അശ്ലീല വെബ്സൈറ്റുകളിലും പ്രചരിപ്പിക്കുകയായിരുന്നു. യുവതിയുടെ പേരും വിവരങ്ങളും ഫോണ്‍ നമ്പറും സഹിതമാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ പോലീസില്‍ പരാതി നല്‍കിയിട്ടും ഇയാളെ പിടികൂടാനോ നടപടി സ്വീകരിക്കാനോ കുറ്റിപ്പുറം പോലീസ് തയ്യാറായില്ല. മാത്രമല്ല, നടപടിക്രമങ്ങളുടെ പേരില്‍ പരാതിക്കാരിയെ പലതവണ പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് പ്രയാസം സൃഷ്ടിക്കുകയും ചെയ്തു.

യുവതിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതി യുഎഇയിലെ അജ്മാനിലേക്ക് കടന്നതായാണ് വിവരം. അവിടെ ഒരു വസ്ത്രനിര്‍മാണ കമ്പനിയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലിയില്‍ കയറുകയും ചെയ്തു. നേരത്തെ ഒരു വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതിയായിരുന്നിട്ടും ഇതൊന്നും അന്വേഷിക്കാനോ പീഡനപരാതിയില്‍ നടപടിയെടുക്കാനോ കുറ്റിപ്പുറം പോലീസ് തുനിഞ്ഞില്ല.

കുറ്റിപ്പുറം പോലീസിന്റെ അലംഭാവത്തിനെതിരെ യുവതി പിന്നീട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസിനെതിരെ യുവതി പരസ്യമായി രംഗത്തെത്തിയതോടെ ജില്ലാ പോലീസ് മേധാവി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. പ്രതിയെ പിടികൂടാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.