കീവികളെ ‘അടിച്ചൊതുക്കി’ ഇന്ത്യന്‍ കടുവകള്‍

ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് അനായാസ ജയം. 204 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 19 ഓവറില്‍ ലക്ഷ്യത്തിലെത്തി. ഓപ്പണര്‍ രോഹിത് ശര്‍മയെ തുടക്കത്തിലേ നഷ്ടമായെങ്കിലും കെ എല്‍ രാഹുലും ക്യാപ്റ്റന്‍ വിരാട് കോലിയും ചേര്‍ന്ന് കിവീസ് ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. കെ എല്‍ രാഹുല്‍ 27 പന്തില്‍ 56 റണ്‍സും കോലി 32 പന്തില്‍ 45 റണ്‍സും നേടി. ശ്രേയസ് അയ്യര്‍ 29 പന്തില്‍ 58 റണ്‍സ് നേടിയും മനീഷ് പാണ്ഡേ 12 പന്തില്‍ 14 റണ്‍സ് നേടിയും പുറത്താകാതെ നിന്നു. ന്യൂസിലാന്‍ഡിനായി ഇഷ് സോധി രണ്ട് വിക്കറ്റ് നേടി. മിച്ചല്‍ സാന്റ്‌നറും ബ്ലെയര്‍ ടിക്‌നറും ഓരോ വീക്കറ്റ് വീഴ്ത്തി.

ഓക്ക്ലന്‍ഡില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിംഗിനയച്ചു. ദൂരം കുറഞ്ഞ ബൗണ്ടറികളുടെ ആനുകൂല്യം പരമാവധി മുതലെടുത്ത കിവീസ് തുടക്കം മുതല്‍ക്കു തന്നെ അടിച്ചു തകര്‍ത്താണ് കളിച്ചത്. ആദ്യ വിക്കറ്റില്‍ 80 റണ്‍സ് കൂട്ടിച്ചേര്‍ത്ത കിവീസിനായി മൂന്ന് ബാറ്റ്‌സ്മാന്മാര്‍ അര്‍ധസെഞ്ചുറി നേടി. കോളിന്‍ മണ്‍റോ (42 പന്തുകളില്‍ 59), കെയിന്‍ വില്ല്യംസണ്‍ (26 പന്തുകളില്‍ 51), മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (27 പന്തുകളില്‍ 54*) എന്നിവര്‍ക്കൊപ്പം മാര്‍ട്ടിന്‍ ഗുപ്റ്റിലും (30) ന്യൂസിലന്‍ഡിനായി തിളങ്ങി.
ജയത്തോടെ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി. 26 ഞായറാഴ്ചയാണ് അടുത്ത മത്സരം.