മുസ്ലിം സ്ത്രീയ്ക്ക് നേരെ ആക്രമണം ; ഇന്ത്യവിട്ടു പോകാന്‍ ആക്രോശം

തൃശൂര്‍ മണ്ണുത്തിയില്‍ നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ അയല്‍വാസിയുടെ ആക്രമണം. മുല്ലക്കര സ്വദേശിനി ജമീലയെയാണ് അയല്‍വാസിയായ ബാബു എന്നയാള്‍ ആക്രമിച്ചത്. പരിക്കേറ്റ ജമീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിങ്ങള്‍ ഇവിടം വിട്ട് പോകണമെന്നും നിങ്ങള്‍ക്ക് ഇവിടെ നാടും വീടുമില്ല എന്നും പറഞ്ഞ് ആക്രോശിച്ചായിരുന്നു ആക്രമണം എന്ന് ജമീല പറയുന്നു.

ജമീല ഇന്ന് രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് ബാബു ആക്രമിച്ചത്. ഈ നാട്ടില്‍ നിന്ന് പോകണമെന്ന് പറഞ്ഞ് ആക്രമിക്കുകയായിരുന്നെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം പ്രതിയെ മാനസികരോഗിയാക്കി ചിത്രീകരിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് ജമീലയുടെ ബന്ധുക്കള്‍ പറഞ്ഞു. ഇന്ന് രാവിലെ മദ്രസയിലേക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇയാള്‍ വളര്‍ത്തുനായയെ അഴിച്ചുവിട്ടെന്നും ആരോപണമുണ്ട്. ബാബു സജീവ ബി.ജെ.പി പ്രവര്‍ത്തകനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മണ്ണുത്തി പൊലീസില്‍ ജമീല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ട്.