പ്രതിഷേധക്കാര്‍ക്കു നേരെ വീണ്ടും വെടി ; ജയ് ശ്രീരാം മുഴക്കി ആക്രമി

പൌരത്വ ഭേദഗതി നിയമത്തിനു എതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്. ഹീന്‍ ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കിടയിലേക്ക് യുവാവ് വെടിയുതിര്‍ത്തു. വെടി വെച്ച കബില്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തു കൊണ്ടു പോകുമ്പോള്‍ പ്രതി ജയ് ശ്രീ രാം മുഴക്കുന്നുണ്ടായിരുന്നു. നമ്മുടെ രാജ്യത്ത് ഹിന്ദുക്കള്‍ മാത്രമേ അവശേഷിക്കാവൂ എന്നും കബില്‍ പറഞ്ഞു. ഇതുവരെ ആളപായം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

ദല്‍ഹിയില്‍ മൂന്നു ദിവസത്തിനിടെ രണ്ടാം തവണയാണ് വെടിവെയ്പ്പുണ്ടാവുന്നത്. കഴിഞ്ഞ ദിവസം ജാമിഅ മില്ലയയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തിരുന്നു. ഒരു മാസത്തിലേറെയായി ഷഹീന്‍ ബാഗില്‍ സ്ത്രീകളും കുട്ടികളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുകയാണ്. പൌരത്വ ഭേദഗതി നിയമത്തിനു എതിരെ പ്രതിഷേധിക്കുന്നവരെ വെടിവെച്ചു കൊല്ലണം എന്ന് ഒരു കേന്ദ്രമന്ത്രി പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇത്തരം സംഭവങ്ങള്‍ അടിക്കടി ഉണ്ടാകുന്നത്.