അമേരിക്കയില്‍ ആറു വയസ്സുകാരന്‍ അധ്യാപികയെ വെടിവെച്ചുകൊന്നു

വെടിവെപ്പ് കൊലപാതകങ്ങള്‍ക്ക് പഞ്ഞമില്ലാത്ത രാജ്യമാണ് അമേരിക്ക. ആര്‍ക്ക് വേണമെങ്കിലും തോക്ക് വാങ്ങാനും ആരെ വേണേല്‍ കൊല്ലാനും ഉള്ള അനുവാദം ആ രാജ്യത്തിനു പണ്ടേ ഉണ്ട്. അത്തരത്തില്‍ തോക്ക് കൈക്കലാക്കി തനിക്ക് ഇഷ്ടമില്ലാത്തവരെ കൊല്ലുന്നവരുടെ എണ്ണം അവിടെ ഏറെയാണ്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തവും ഞെട്ടല്‍ ഉളവാക്കുന്നതുമാണ് ഈ വാര്‍ത്ത. ആറു വയസ്സുകാരനായ വിദ്യാര്‍ത്ഥി തോക്കുമായി സ്‌കൂളില്‍ എത്തി സ്വന്തം അധ്യാപികയെ വെടിവെച്ചുകൊന്നു. അമേരിക്കയിലെ വെര്‍ജിനയില്‍ ആണ് സംഭവം. അമ്മ നിയമപരമായി വാങ്ങിയ തോക്കുമായി സ്‌കൂളിലെത്തിയ കുട്ടി അധ്യാപികക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

വെര്‍ജിനയിലെ റിച്ച്മണ്ടില്‍ നിന്ന് 112 കിലോമീറ്റര്‍ ദൂരെയുള്ള ന്യൂപോര്‍ട്ട് ന്യൂസ് നഗരത്തിലെ റിച്ച്‌നെക്ക് എലിമെന്ററി സ്‌കൂളില്‍ ആണ് സംഭവം നടന്നത്. ജനുവരി ആറിനായിരുന്നു വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഭീതിയിലാഴ്ത്തിയ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത് . ബാഗിനുള്ളില്‍ ഒളിപ്പിച്ചുവച്ചാണ് കുട്ടി തോക്ക് സ്‌കൂളില്‍ എത്തിച്ചത്. ശേഷം ക്ലാസ് മുറിയില്‍ അധ്യാപിക ക്ലാസ് എടുത്തു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന്, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ബാഗില്‍ നിന്നും കുട്ടി തോക്ക് പുറത്തെടുത്ത് അധ്യാപികയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അബിഗെയ്ല്‍ സ്വെര്‍നര്‍ എന്ന അധ്യാപികയ്ക്ക് നേരെയാണ് വിദ്യാര്‍ത്ഥിയുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ഈ ആക്രമണം അറിയാതെ സംഭവിച്ചത് അല്ല എന്നും വ്യക്തമായ പ്ലാനിങ്ങോടെയാണ് ആറു വയസ്സുകാരന്‍ കുറ്റകൃത്യം നടപ്പിലാക്കിയതെന്നും പോലീസ് മേധാവിയായ സ്റ്റീവ് ഡ്രൂ മാധ്യമങ്ങളോട് പറഞ്ഞു.

വെടിയേറ്റ അധ്യാപികയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജീവന്‍ വെടിയുന്നത് വരെയും 25 -കാരിയായ അധ്യാപിക അന്വേഷിച്ചുകൊണ്ടിരുന്നത് തന്റെ കുട്ടികളില്‍ ആര്‍ക്കെങ്കിലും പരിക്കുപറ്റിയോ എന്നായിരുന്നു. അധ്യാപികയുടെ നെഞ്ചിനാണ് വെടിയേറ്റത്. വെടിയേറ്റെങ്കിലും ക്ലാസ് മുറിയില്‍ ഉണ്ടായിരുന്നു തന്റെ മറ്റ് വിദ്യാര്‍ത്ഥികളെ മുഴുവന്‍ സുരക്ഷിതമായി ക്ലാസ് മുറിക്ക് പുറത്തെത്തിച്ചതിനുശേഷം ആണ് അവര്‍ സഹായത്തിനായി അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിലേക്ക് ഓടിയത്. ഇത്തരത്തില്‍ ഒരു ആക്രമണം തന്റെ അധ്യാപികയ്ക്ക് നേരെ നടത്താന്‍ ആറു വയസ്സുകാരനെ പ്രേരിപ്പിച്ച കാരണം എന്താണെന്ന് വ്യക്തമല്ല.