സര്‍ക്കാര്‍ യുപി സ്‌കൂളില്‍ ഹൈന്ദവ പ്രാര്‍ത്ഥനാ ലഘുലേഖ വിതരണം ; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം അഴീക്കോട് മണ്ടകുഴി ഗവ യുപി സ്‌കൂളില്‍ ആണ് സംഭവം. ഹൈന്ദവ പ്രാര്‍ത്ഥനാ ലഘുലേഘ പുസ്തകത്തിനകത്ത് വെച്ച് വൈകുന്നേരങ്ങളില്‍ പ്രാര്‍ത്ഥിക്കാനാണ് അധ്യാപികമാര്‍ കുട്ടികളോട് നിര്‍ദേശിച്ചത്. സ്‌കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ച 3 മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് വിതരണം ചെയ്ത പ്രാര്‍ത്ഥനാ ലഘുലേഘയാണ് വിവാദമായത്. ഗണിത സ്തുതി നിത്യേന ഉരുവിട്ടാല്‍ കണക്ക് മനഃപാഠമാക്കാമെന്ന് ധരിപ്പിച്ചായിരുന്നു ലഘുലേഘാ വിതരണം. എംടി രാജലക്ഷ്മി എന്ന അധ്യാപികയാണ് ലഘുലേഘ വിതരണം ചെയ്തത്.

മതചിഹ്നങ്ങള്‍ നിറഞ്ഞ സ്തുതിയില്‍ അത് വിതരണം ചെയ്ത സ്‌കൂളിലെ അധ്യാപികയുടെ പേര് പ്രിന്റ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച്ച വീടുകളിലെത്തിയ കുട്ടികള്‍ പ്രാര്‍ത്ഥന വായിക്കുമ്പോഴാണ് രക്ഷിതാക്കളുടെ ശ്രദ്ധയില്‍ വിഷയം പെടുന്നത്. തുടര്‍ന്ന് നാട്ടുകാരും രക്ഷിതാക്കളും സ്‌കൂളിലെത്തി പ്രതിഷേധിക്കുകയും അധ്യാപികയ്‌ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു.

കണക്ക് ക്ലാസ് എടുക്കാന്‍ പുറത്ത് നിന്ന് എത്തി വിരമിച്ച അധ്യാപകനുമായി ചേര്‍ന്നായിരുന്നു അധ്യാപികയുടെ ലഘുലേഘാ വിതരണം. പ്രധാന അധ്യാപിക അറിയാതെയായിരുന്നു ഇത്. പ്രാര്‍ത്ഥനയില്‍ പോരായ്മ തോന്നിയില്ലെന്ന് പറഞ്ഞ മറ്റൊരു അധ്യാപികയ്ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. അധ്യാപികമാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് എ.ഇ.ഒ രാജ്കുമാര്‍ 24നോട് പറഞ്ഞു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരോടും താത്കാലിക അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.