ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്നു നാട്ടുകാര്‍

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും. കുട്ടിയുടെ വീട്ടില്‍ നിന്നും ഏതാണ്ട് അഞ്ഞൂറ് മീറ്ററോളമുണ്ട് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ ആറ്റിലേയ്ക്ക്. അതുകൊണ്ടുതന്നെ ഇത്രയും ദൂരത്തേയ്ക്ക് കുഞ്ഞ് തനിച്ചു വരാന്‍ സാധ്യതയില്ലെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടടേയും ആരോപണം.

പൊലീസ് നായവരെ വന്ന് തെരഞ്ഞിട്ടും ഒന്നും കണ്ടില്ല. ഇന്നലെ വൈകിട്ടും രാത്രിയും തെരച്ചില്‍ നടന്നിരുന്നു. എന്നിട്ടും ഒന്നും ലഭിച്ചില്ല. ഇന്ന് രാവിലെയാണ് മൃതദേഹം ഇത്തിക്കരയാറ്റില്‍ നിന്ന് ലഭിക്കുന്നത്. ആരെങ്കിലും മൃതദേഹം ആറ്റില്‍ കൊണ്ടിട്ടതായിരിക്കും’- പ്രദേശവാസിയായ സ്ത്രീ പറഞ്ഞു.

അതുകൊണ്ടുതന്നെ ഇത് സംബന്ധിച്ച് വ്യക്തമായ അന്വേഷണം ആവശ്യമാണെന്നും അവര്‍ ഉന്നയിച്ചിട്ടുണ്ട്. അതേസമയം സംഭവത്തില്‍ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും ദുരൂഹതയുണ്ടെന്ന ആരോപണങ്ങളും പരിശോധിക്കുമെന്നും കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ടി. നാരായണന്‍ പറഞ്ഞിട്ടുണ്ട്.

ഇന്ന് രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ കുട്ടിയെ കാണാതാകുന്നത്. പള്ളിമണ്‍ പുലിയില ഇളവൂര്‍ സ്വദേശികളായ പ്രദീപ്ധന്യ ദമ്പതികളുടെ ആറ് വയസുകാരിയായ മകള്‍ ദേവനന്ദയെയാണ് കാണാതായത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്നതിനിടെ രാവിലെ 10.30 നാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങുകള്‍ നടക്കുകയാണ്. ഇതോടനുബന്ധിച്ച് കുട്ടി സ്‌കൂളില്‍ നിന്ന് അവധിയെടുത്തിരുന്നു.

കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ ക്ഷേത്ര കമ്മിറ്റിക്കാരും നാട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍ തിരച്ചില്‍ നടത്തി. കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതോടെ കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

ദേവനന്ദയുടെ പോസ്റ്റുമോര്‍ട്ടം ഉടന്‍ നടത്തുമെന്നും എവിടെയാണ് പോസ്റ്റുമോര്‍ട്ടം നടത്തുന്നതെന്ന് പരിശോധിക്കുമെന്നും ജില്ലാ കളക്ടര്‍ ബി അബ്ദുള്‍ നാസര്‍ പറഞ്ഞു. കൂടാതെ സംഭവത്തില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും പറഞ്ഞിട്ടുണ്ട്.

റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ദേവനന്ദയുടെ പോസ്റ്റുമോര്‍ട്ടം നടത്താനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണെന്നാണ് സൂചന. 20 മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ മുങ്ങല്‍ വിദഗ്ദ്ധര്‍ നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്ന് കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത്.