അമ്മയെ കാണാന്‍ പത്തുവയസുകാരന്‍ നടന്നത് പത്തു കിലോമീറ്റര്‍

വേര്‍പിരിഞ്ഞു താമസിക്കുന്ന അമ്മയെ കാണാന്‍ പൂയപ്പള്ളിയിലെ പത്തുവയസുകാരന്‍ കാല്‍ നടയായി സഞ്ചരിച്ചത് 10 കിലോമീറ്റര്‍. കൊല്ലം ജില്ലയിലെ ചാത്തന്നൂരിലാണ് സംഭവം. അച്ഛനും അമ്മയും വേര്‍പിരിഞ്ഞതോടെ അച്ഛനൊപ്പം പൂയപ്പള്ളിയിലെ വീട്ടിലാണ് പത്തുവയസുകാരന്‍ താമസിക്കുന്നത്. അവന്റെ സഹോദരി അമ്മയ്‌ക്കൊപ്പം ചാത്തന്നൂര്‍ കുമ്മല്ലൂരിലെ വീട്ടില്‍. അമ്മയെ പിരിഞ്ഞു ഇതുവരെ നില്‍ക്കാത്ത കുട്ടിക്ക് ആ വേര്‍പാട് താങ്ങുവാന്‍ കഴിഞ്ഞില്ല.

കഴിഞ്ഞ ദിവസം സ്‌കൂളില്‍ വാര്‍ഷികമായിരുന്നു. പരിപാടിക്ക് എത്തിയ കുട്ടിയാണ് ആരോടും പറയാതെ അമ്മവീട്ടിലേക്ക് നടന്നത്. ഉച്ചഭക്ഷണം പോലും കഴിക്കാതെ ചുട്ടുപൊള്ളുന്ന വെയിലില്‍ അവന്‍ നടന്നു നീങ്ങിയപ്പോള്‍ അമ്മയെയും സഹോദരിയെയും കാണണമെന്ന് മാത്രമായിരുന്നു മനസില്‍. ചെറുപ്പത്തില്‍ അമ്മയ്‌ക്കൊപ്പം കുമ്മല്ലൂരില്‍ ബസിലും ഓട്ടോയിലും പോയ പരിചയം വെച്ചായിരുന്നു അവന്റെ യാത്ര. ഇടയ്ക്ക് ക്ഷീണം തോന്നിയപ്പോള്‍ സമീപത്തെ വീട്ടില്‍ കയറി വെള്ളം വാങ്ങിക്കുടിച്ചു. എന്നാല്‍ പിഞ്ചു മനസിന് വഴി ഓര്‍മ്മ ഇല്ലാതെയായി. എന്നിരുന്നാലും എങ്ങനെയും അമ്മയെ കാണണം എന്ന ചിന്തയില്‍ അവന്‍ നടന്ന് നടന്ന് രാത്രി ഏഴു മണിയോടെ ചാത്തന്നൂര്‍ ചേന്നമത്തെ ക്ഷേത്ര പരിസരത്ത് എത്തി.

അമ്മയുടെ വീട്ടിലേക്കുള്ള വഴി തെറ്റിയാണ് ക്ഷേത്രപരിസരത്ത് എത്തിയത്. അവിടെവെച്ച് കുട്ടിയെ കണ്ട നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ ചാത്തന്നൂര്‍ പൊലീസ് സ്ഥലത്ത് എത്തി കൂട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുട്ടിക്ക് ഭക്ഷണവും ജ്യൂസും വാങ്ങി നല്‍കി. അമ്മയുടെ വീട്ടിലേക്ക് വന്നതാണെന്നും വഴിയറിയില്ലെന്നുമായിരുന്നു കുട്ടി നല്‍കി മറുപടി. ഒടുവില്‍ സ്‌കൂള്‍ ബാഗില്‍നിന്ന് ലഭിച്ച ഡയറിയില്‍നിന്നാണ് കുട്ടിയുടെ മേല്‍വിലാസം പൊലീസിന് ലഭിച്ചത്.

ഇതിനിടെ പൂയപ്പള്ളിയില്‍ സ്‌കൂളില്‍നിന്ന് കാണാതായ കുട്ടിയെ അന്വേഷിക്കുകയായിരുന്നു ബന്ധുക്കളും അധ്യാപകരും. പരാതിയുമായി പുയപ്പള്ളി പൊലീസ് സ്റ്റേഷനിലും അവര്‍ എത്തി. ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനില്‍നിന്നുള്ള വിവരത്തെ തുടര്‍ന്ന് ബന്ധുക്കള്‍ അവിടെയെത്തി കുട്ടി കൂട്ടിക്കൊണ്ടുവരുകയായിരുന്നു.
കേരളം മുഴുവന്‍ വേദനിച്ച ദേവനന്ദ എന്ന ഏഴുവയസുകാരിയെ കാണാതായി നാടു മുഴുവന്‍ തെരച്ചില്‍ നടന്നതിന്റെ തൊട്ടടുത്ത പഞ്ചായത്തില്‍നിന്നാണ് അമ്മയെ കാണാന്‍ വേണ്ടി പത്തുവയസുകാരന്‍ നാടുവിട്ടത്.