വിശാഖപട്ടണം വാതകചോര്‍ച്ച ; മരണം പതിനൊന്നായി

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തില്‍ രാസ നിര്‍മാണഫാക്ടറിയില്‍ ഉണ്ടായ വിഷവാതകചോര്‍ച്ചയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം പതിനൊന്നായി. മരിച്ചവരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടും. ആര്‍.ആര്‍ വെങ്കിടാപുരത്തെ എല്‍ജി പോളിമെര്‍ ഫാക്ടറിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വാതകചോര്‍ച്ച ഉണ്ടായത്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന ഫാക്ടറി 40 ദിവസങ്ങള്‍ക്കു ശേഷം തുറന്നപ്പോഴാണ് ദുരന്തം ഉണ്ടായത്.

മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തെ തുടര്‍ന്ന് ആശുപത്രിലായവരുടെ പ്രാഥമിക ചികിത്സയ്ക്ക് 25,000 രൂപയും രണ്ടോ അതിലധികമോ ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വരുന്നവര്‍ക്ക് 1 ലക്ഷം രൂപയും വെന്റ്‌ലേറ്ററില്‍ കഴിയുന്നവര്‍ക്ക് 10 ലക്ഷം രൂപയും ആന്ധ്ര സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.

വിഷവാതകം ശ്വസിച്ച് ആരോഗ്യ സ്ഥിതി മോശമായ 316 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇതില്‍ 18 പേരുടെ നില ഗുരുതരമാണ്. സ്‌റ്റൈറീന്‍ വാതകമാണ് ചോര്‍ന്നത്.ഫാക്ടറിയിലെ ചോര്‍ച്ച അടച്ചു.വാതകം അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പടര്‍ന്നതായാണ് വിലയിരുത്തല്‍. ഇരുപത് ഗ്രാമങ്ങളാണ് വിഷവാതക ചോര്‍ച്ചയെ തുടര്‍ന്ന് ഒഴിപ്പിച്ചത്.പോളി സ്‌റ്റൈറീന്‍ ഉത്പാദിക്കുന്ന പ്ലാന്റിലാണ് അപകടം ഉണ്ടായത്.