കുടുംബത്തെക്കാണാന്‍ മുപ്പതിനായിരത്തിലധികം രൂപ കാര്‍ വാടക കൊടുത്ത് വീട്ടിലെത്തിയ യുവാവിനെ ഭാര്യ ചവിട്ടി പുറത്താക്കി

ഭാര്യയേയും മക്കളെയും കാണാന്‍ അസമില്‍ നിന്നും മുപ്പതിനായിരം രൂപ വാടകയ്ക്ക് കാറ് പിടിച്ച് ത്രിപുരയിലെത്തിയ യുവാവിനെ കാത്തിരുന്നത് ധനനഷ്ടവും മാനഹാനിയും. കുടുംബത്തെ കാണാന്‍ ഇത്രയും ദൂരം വന്നിട്ടും യുവാവിനെ ഭാര്യ വീട്ടില്‍ കയറ്റിയില്ല. ഗോബിന്ദ ദേബ്‌നാഥ് എന്ന തൊഴിലാളിക്കാണ് ഇങ്ങനെയൊരു ഗതികേട് ഉണ്ടായത്.

ഭാര്യ സഹോദരനെ സന്ദര്‍ശിക്കാനാണ് ഭാര്യയുടെ പിതാവിനൊപ്പം അസമിലെ സിലാപത്തറില്‍ ഗോബിന്ദ പോയത്. ഇരുവരും അസമിലെത്തിയതിനു പിന്നാലെയാണ് രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ രണ്ടു പേരും അവിടെ കുടുങ്ങിപ്പോയി. ലോക്ക് ഡൗണ്‍ നീണ്ടു പോകാന്‍ തുടങ്ങിയതോടെ എങ്ങനെയെങ്കിലും വീട്ടിലെത്തിയാല്‍ മതിയെന്നായി ഗോബിന്ദ. അങ്ങനെയാണ് മുപ്പതിനായിരം രൂപ മുടക്കി കാറില്‍ അഗര്‍ത്തലയിലേക്ക് പോന്നത്.

മറ്റൊരു സംസ്ഥാനത്ത് നിന്നാണ് വന്നതെന്നാല്‍ ഗോബിന്ദ കൊവിഡ് പരിശോധനയ്ക്ക് വിധേയനാവുകയും ചെയ്തു. പരിശോധനയില്‍ ഗോബിന്ദ നെഗറ്റീവ് ആയതിനാല്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അദ്ദേഹത്തെ വീട്ടില്‍ പോകാന്‍ അനുവദിച്ചു തുടര്‍ന്ന് പൊലീസ് ഗോബിന്ദയേയും കൂട്ടി വീട്ടിലെത്തി. എന്നാല്‍, ഗോബിന്ദയെ വീട്ടില്‍ കയറ്റാന്‍ ഭാര്യ സമ്മതിച്ചില്ല.

രോഗിയായ അമ്മയും ചെറിയ കുട്ടിയും ഉണ്ടെന്നും ഗോബിന്ദയ്ക്ക് വൈറസ് ബാധയുണ്ടെങ്കില്‍ തന്നെയും ക്വാറന്റീനില്‍ ആക്കുമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് പ്രയാസമാണെന്നുമായിരുന്നു ഭാര്യ പറഞ്ഞത്. ഇപ്പോള്‍ വീട്ടിലേക്ക് വരേണ്ടതില്ലെന്ന് താന്‍ ഭര്‍ത്താവിനോട് പറഞ്ഞിരുന്നതാണെന്നും ഗോബിന്ദയുടെ ഭാര്യ പൊലീസിനെ അറിയിച്ചു. തന്റെ ഭര്‍ത്താവിനെ മറ്റെവിടെയെങ്കിലും നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനാണ് ഭാര്യ ആവശ്യപ്പെടുന്നത്.

ഇതിനിടയില്‍ ഗോബിന്ദയെ വീട്ടില്‍ കയറ്റുന്നതിനെതിരേ അയല്‍ക്കാരും രംഗത്തെത്തി. മറ്റൊരു സ്ഥലത്തു നിന്നും വന്ന ഗോബിന്ദയ്ക്ക് രോഗബാധയുണ്ടാകുമെന്ന ഭയമായിരുന്നു പ്രദേശവാസികള്‍ക്ക്. പ്രശ്‌നം രൂക്ഷമായതോടെ പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഗോബിന്ദയുടെ ഭാര്യയെ ഉള്‍പ്പെടെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ ഗോബിന്ദയെ ക്വാറന്റീന്‍ കനേന്ദ്രത്തിലേക്ക് മാറ്റിയാണ് പ്രശ്‌നം പരിഹരിച്ചത്. ഭാര്യ വീട്ടുകാരെ സഹായിക്കാന്‍ പോയി അവസാനം പെരുവഴിയില്‍ ആയ അവസ്ഥയിലാണ് പാവം യുവാവ്.