ലോക്ക് ഡൌണ്‍ കാരണം തൊഴിലും വരുമാനവും നഷ്ടമായി , 2 മാസം പ്രായമുള്ള കുഞ്ഞിനെ 3000 രൂപയ്ക്ക് വിറ്റു

ലോക്ക് ഡൌണ്‍ മൂലം പട്ടിണിയിലായ മാതാപിതാക്കള്‍ 2 മാസം പ്രായമായ സ്വന്തം മകളെ 3000 രൂപയ്ക്ക് വിറ്റു. പശ്ചിമബംഗാളിലാണ് സംഭവം നടന്നത്. മൂന്ന് മാസമായി ജോലി ഇല്ലാത്തതോടെയാണ് കുടുംബം ഇങ്ങനെ ഒരു കടുംകൈയ്ക്ക് മുതിര്‍ന്നത്. തങ്ങളുടെ ഒരകന്നബന്ധുവിനാണ് ഇവര്‍ കുട്ടിയെ വിറ്റത്. ജൂണ്‍ നാലിനാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സംഭവത്തെ തുടര്‍ന്ന് എന്‍ജിഒ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് കുട്ടിയെ വീണ്ടെടുത്തെന്നും റിപ്പോര്‍ട്ടുണ്ട്.

കുട്ടിയെ ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊറോണ വൈറസിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണോടെ കുടുംബത്തിന്റെ ആകെയുള്ള വരുമാനം നിലച്ചു. കുഞ്ഞിന് ഒരു നേരത്തെ ആഹാരം നല്‍കാനുള്ള സ്ഥിതി പോലും ഇല്ലാത്തതിനെ തുടര്‍ന്നാണ് വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് അറിയിച്ചു. സംഭവത്തില്‍ ദൃക്സാക്ഷികളായവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.