പെണ്‍കുട്ടികളുടെ ആത്മഹത്യാ ശ്രമത്തിനുപിന്നില്‍ ലൈംഗികപീഡനം

പെണ്‍കുട്ടികള്‍ ആറ്റില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിനു പിന്നില്‍ പീഡനം എന്ന് പോലീസ്. പീഡനം പുറത്തറിയുമെന്ന സാഹചര്യത്തിലാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുണ്ടക്കയം, എരുമേലി സ്വദേശികളായ മഹേഷ്, അനന്തു, രാഹുല്‍ രാജ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. കേസില്‍ ഇനി ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ട്.

തിങ്കളാഴ്ചയാണ് ഒരു പതിനഞ്ചുകാരിയും സുഹൃത്തായ പെണ്‍കുട്ടിയും വിഷം കഴിച്ച ശേഷം മണിമലയാറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. കുട്ടികള്‍ ആറ്റില്‍ ചാടുന്നത് കണ്ട നാട്ടുകാര്‍ ഇരുവരെയും രക്ഷപ്പെടുത്തി. വീട്ടുകാര്‍ വഴക്കു പറഞ്ഞതിനാണ് മരിക്കാന്‍ ശ്രമിച്ചതെന്നായിരുന്നു കുട്ടികള്‍ ആദ്യം പറഞ്ഞത്. മൊഴികളിലെ വൈരുധ്യത്തില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ആണ് ഒരു പെണ്‍കുട്ടി ലൈംഗിക പീഡനത്തിനു ഇരയായിട്ടുണ്ട് എന്ന് കണ്ടെത്തിയത്.

മൊബൈല്‍ ഫോണ്‍ വാങ്ങി ശബ്ദ സന്ദേശങ്ങളടക്കം പരിശോധിച്ചപ്പോള്‍ ചില ആണ്‍കുട്ടികളുമായുള്ള ബന്ധം പൊലീസ് കണ്ടെത്തി. വൈദ്യപരിശോധന നടത്തിയപ്പോള്‍ പീഡനം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു. 2016 മുതല്‍ പീഡനം നടക്കുന്നതായാണ് പ്രാഥമിക വിവരം. പാഞ്ചാലിമേട്, മുണ്ടക്കയം എന്നിവിടങ്ങളില്‍ വീടുകളിലും മറ്റുമായി 4 പേര്‍ ആദ്യ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നെന്നാണ് സൂചന. സംഭവത്തില്‍ പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പ്രതികള്‍ക്കെതിരെ കേസെടുത്തു