അഞ്ചു വാങ്ക് വിളിക്കുന്നതുവരെ കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ചു ; അമ്മയ്ക്ക് കോടതി ശിക്ഷ വിധിച്ചു

നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച അമ്മയ്ക്ക് ആയിരം രൂപ പിഴയും കോടതി പിരിയും വരെ കോടതിക്ക് മുന്നില്‍ നില്‍ക്കാനും കോടതി ശിക്ഷ വിധിച്ചു. കേസില്‍ ഒന്നാം പ്രതിയായ കുഞ്ഞിന്റെ അമ്മ ഓമശ്ശേരി ചക്കാന കണ്ടി ഹഫ്‌സത്തിനെയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി (രണ്ട്) ശിക്ഷിച്ചത്. 2016 നവംബര്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. വ്യാജസിദ്ധന്റെ നിര്‍ദേശപ്രകാരം അഞ്ച് ബാങ്ക് വിളിക്കാതെ കുഞ്ഞിന് മുലപ്പാല്‍ നല്‍കരുതെന്ന നിര്‍ദേശപ്രകാരമാണ് അമ്മ കുഞ്ഞിന് പാല്‍ നിഷേധിച്ചത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 78 വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷവിധിച്ചത്.

കേസിലെ മറ്റു പ്രതികളായ സിദ്ധന്‍ കളന്‍തോട് സ്വദേശി മുഷ്താരി വളപ്പില്‍ ഹൈദ്രോസ് തങ്ങള്‍, യുവതിയുടെ ഭര്‍ത്താവ് ഓമശ്ശേരി ചക്കാനകണ്ടി അബൂബക്കര്‍ എന്നിവരെ കോടതി വെറുതെവിട്ടു. അന്ധവിശ്വാസത്തിന്റെ പേരില്‍ കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ച സംഭവം ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. അഞ്ചാമത്തെ വാങ്ക് എട്ട് മണിക്കാണ് വിളിക്കുക. അതായത് പുലര്‍ച്ചെ മുതല്‍ രാത്രി എട്ട് വരെ കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ചതിനെത്തുടര്‍ന്നാണ് യുവതിക്കെതിരെ മുക്കം പൊലീസ് കേസെടുത്തത്.

സംഭവത്തില്‍ നഴ്‌സിന്റെ പരാതിയെ തുടര്‍ന്നാണ് മുക്കം സ്വദേശി അബൂബക്കര്‍ സിദ്ദിഖിനും ഭാര്യയ്ക്കുമെതിരെ പൊലീസ് കേസെടുത്തത്. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫോഴ്സും നിര്‍ദേശം നല്‍കിയിരുന്നു. നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ജനിച്ച കുഞ്ഞിന് വ്യാഴാഴ്ച 12.20 നേ മുലയൂട്ടാനാവൂ എന്ന് ഹൈദ്രോസ് തങ്ങളുടെ നിര്‍ദേശമുണ്ടെന്ന് പറഞ്ഞാണ് മുലയൂട്ടുന്നത് തടഞ്ഞത്.