കൊച്ചി കൂട്ടബലാത്സംഗം ; പെണ്‍കുട്ടി ഗര്‍ഭിണി

കൊച്ചിയില്‍ പതിനാറുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടി ഒന്നരമാസം ഗര്‍ഭിണിയാണ് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് പതിനാറുകാരിയെ യുപി സ്വദേശികളായ തൊഴിലാളികള്‍ സംഘമായി പീഡിപ്പിച്ച വിവരം പുറത്തായത്. മഞ്ഞുമ്മല്‍ ആശുപത്രിയിലെ ഡോക്ടര്‍ നടത്തിയ കൗണ്‍സിലി0ഗിനിടെയാണ് പീഡന വിവരം പെണ്‍കുട്ടി തുറന്ന് പറഞ്ഞത്.

പെണ്‍കുട്ടിയുടെ വീടിനടുത്ത് പത്തോളം ഉത്തര്‍ പ്രദേശ് സ്വദേശികള്‍ താമസിക്കുന്നുണ്ടായിരുന്നു. ഇവര്‍ പെണ്‍കുട്ടിയുമായി ചങ്ങാത്തത്തിലാകുകയും പീഡനത്തിനിരയാകുകയുമായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ പെണ്‍കുട്ടിയുടെ മാതാവ് മരിച്ചു പോയിരുന്നു. അമ്മൂമ്മയും അപ്പൂപ്പനുമാണ് പെണ്‍കുട്ടിയെ വളര്‍ത്തിയിരുന്നത്. ഒരു സഹോദരി കൂടിയുണ്ട്.

പെണ്‍കുട്ടിയുടെ ഭാഗത്ത് നിന്നും എതിര്‍പ്പുകളില്ലാത്തതിനാല്‍ പോലീസ് കേസാവുമെന്ന് പ്രതികള്‍ കരുതിയിരുന്നില്ല. അതിനാല്‍ പീഡന ശേഷവും പ്രതികള്‍ പെണ്‍കുട്ടിയുടെ വീടിനടുത്ത് തന്നെയാണ് താമസിച്ചിരുന്നത്. കേസില്‍ ആകെ 6 പേരാണുള്ളതെന്നാണ് പോലീസ് പറയുന്നത്. 3 പേര്‍ ഇതിനോടകം പോലീസ് കസ്റ്റഡിയിലാണ്. മൂന്ന് പേര്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് മടങ്ങിപ്പോയിരുന്നു. ഉത്തര്‍പ്രദേശ് റാംപുര്‍ സിറ്റി സ്വദേശികളായ ഹനീഫ് (28), ഫര്‍ഹാദ് ഖാന്‍ (29), ഹാനുപുര സ്വദേശി ഷാഹിദ് (24) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികള്‍ കേരളം വിട്ടെന്നാണ് സൂചന. അന്വേഷണം ഉത്തര്‍പ്രദേശിലേക്ക് വ്യാപിപ്പിക്കും.