കണ്ണൂരില്‍ വീട്ടില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു ; സംഭവം ആരോഗ്യമന്ത്രിയുടെ മണ്ഡലത്തില്‍

കണ്ണൂര്‍ പാനൂരില്‍ വീട്ടില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. പാനൂര്‍ പൊലീസ് സ്റ്റേഷന് സമീപത്തെ മാണിക്കോത്ത് ഹനീഫ-സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പൊലീസ് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഡോക്ടര്‍ എത്തുകയോ നഴ്‌സിനെ അയയ്ക്കുകയോ ചെയ്യാത്തതാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. സ്വകാര്യ ആശുപത്രിയില്‍നിന്ന് ഡോക്ടറെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.

ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലാണു സംഭവം. സമീറയ്ക്ക് പ്രസവ തിയതി അടുത്തിരുന്നില്ല. വ്യാഴാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ സമീപത്തുള്ള പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ ചെന്ന് ഡോക്ടറോട് സഹായം ആവശ്യപ്പെട്ടു. വീട്ടിലേക്ക് വരണമെന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ഉള്ളതിനാല്‍ വീട്ടില്‍ വരാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍ അറിയിച്ചത്. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിന്റെ സഹായം തേടി. പൊലീസ് അഭ്യര്‍ഥിച്ചിട്ടും ഡോക്ടര്‍ വരാന്‍ കൂട്ടാക്കിയില്ല. ഇതിനിടയില്‍ പ്രസവം നടക്കുകയും കുഞ്ഞ് മരിച്ചു പോവുകയുമായിരുന്നു. സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു.