വണ്ടിക്ക് കൊടുക്കാന്‍ കാശില്ല ; ഭര്‍ത്താവ് 90 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ട്രോളിയില്‍ ആശുപത്രിയിലെത്തിച്ച കാന്‍സര്‍ രോഗി മരിച്ചു

വാഹനത്തിനു കൊടുക്കാന്‍ കാശില്ലാത്തത് കാരണം ഭര്‍ത്താവ് ട്രോളിയില്‍ 90 കിലോമീറ്റര്‍ ദൂരം ദൂരം വലിച്ച് ആശുപത്രിയിലെത്തിച്ച കാന്‍സര്‍ ബാധിത മരിച്ചു. ആംബുലന്‍സിനു നല്‍കാന്‍ പണമില്ലാത്തതിനെ തുടര്‍ന്നാണ് ഒഡീഷയിലെ പുരിയില്‍ നിന്ന് കട്ടക്കിലെ എസ്സിബി മെഡിക്കല്‍ കോളജിലേക്ക് 90 കിലോമീറ്ററോളം ദൂരം ട്രോളി വലിച്ച് ഭര്‍ത്താവ് ക്യാന്‍സര്‍ ബാധിതയായ ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചത്. പുരി സ്വദേശി കബീറിന്റെ ഭാര്യ സുകന്തിയാണ് മരിച്ചത്.

ക്യാന്‍സര്‍ ബാധിതയായ സുകന്തിക്ക് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ഭര്‍ത്താവ് കബീര്‍ ഭോയിയോട് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ആംബുലന്‍സിനുള്ള പണം കയ്യില്‍ ഇല്ലാതിരുന്നതിനാല്‍ കബീര്‍ ഹോയ് തിരികെ വീട്ടിലേക്ക് മടങ്ങി. വെള്ളിയാഴ്ച സുകന്തിയുടെ ആരോഗ്യനില വീണ്ടും വഷളായി. തുടര്‍ന്ന് മെഡിക്കല്‍ കോളജ് വരെ പോകാനായി ഓട്ടോറിക്ഷക്കാരെ സമീപിച്ചു. എന്നാല്‍, അത്ര ദൂരം സഞ്ചരിക്കാന്‍ 1200 രൂപയാണ് അവര്‍ ആവശ്യപ്പെട്ടത്.

അത്രയും തുക കയ്യില്‍ ഇല്ലാത്തതിനാല്‍ ഭോയ് 50 രൂപയ്ക്ക് ട്രോളി വാടകയ്ക്ക് എടുത്ത് ഭാര്യയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഭാര്യയെ ട്രോളിയില്‍ കൊണ്ടുപോകുന്നത് കണ്ട സന്നദ്ധ പ്രവര്‍ത്തകരും ഭോയിയെ സഹായിച്ചു. ആശുപത്രിയിലെത്തിച്ച ഉടനെ തന്നെ ചികിത്സ നല്‍കിയെങ്കിലും സുകന്തിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ട്രോളിയില്‍ ഏറെ സമയം എടുത്ത് ആശുപത്രിയില്‍ എത്തിച്ചതു കൊണ്ടാണ് ഭാര്യ മരണപ്പെട്ടതെന്നും ഓട്ടോറിക്ഷയിലോ, ആംബുലന്‍സിലോ എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സുകന്തി ഇപ്പോഴും ജീവിക്കുമായിരുന്നെന്നും കബീര്‍ഭോയ് പറഞ്ഞു.