നടിയെ ആക്രമിച്ച കേസില്‍ സാക്ഷികള്‍ എത്തിയിട്ടും വിചാരണ നടന്നില്ല ; കോടതിയും പ്രോസിക്യൂഷനുമായി ഭിന്നത തുടരുന്നു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ ഇന്നും തടസ്സപ്പെട്ടു. കേസിലെ പ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍, സംവിധായകന്‍ നാദിര്‍ഷ, കാവ്യയുടെ സഹോദന്‍, ഭാര്യ തുടങ്ങിയവര്‍ വിസ്താരത്തിനായി കൊച്ചിയിലെ പ്രത്യേക കോടതിയിലെത്തിയിരുന്നു. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരല്ലാത്തതിനാല്‍ കേസ് നാളത്തേക്ക് മാറ്റുകയാണെന്ന് കോടതി അറിയിച്ചു. നാളെ ആറു സാക്ഷികളുടെ വിസ്താരത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
വിചാരണ നീതിപൂര്‍വ്വമല്ലാത്തതിനാല്‍ കോടതി മാറ്റണമെന്ന ആവശ്യവുമായി നേരത്തെ പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നില്‍കിയിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ ഹാജരാകാത്തിനാല്‍ ഈ അപേക്ഷയിലും വാദം കേട്ടിരുന്നില്ല. അടുത്ത ദിവസം തന്നെ ഈയാവശ്യമുന്നയിച്ച് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും. കേസില്‍ ഇതാദ്യമായാണ് കാവ്യമാധവന്‍ വിസ്താരത്തിനെത്തിയത്.
കേസില്‍ ഈ മാസം 14 ന് ശരത്ബാബു എന്ന സാക്ഷിയെ വിസ്തരിയ്ക്കുന്നതിനിടെയാണ് ജഡ്ജിയുമായുള്ള പ്രോസിക്യൂഷന്‍ ഭിന്നതള്‍ക്ക് തുടക്കം. വിചാരണയ്ക്കിടെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെയും പ്രോസിക്യൂഷനെയും അവഹേളിയ്ക്കുന്ന തരത്തില്‍ ന്യായാധിപന്‍ സംസാരിച്ചതായാണ് ട്രാന്‍സ്ഫര്‍ പെറ്റീഷനില്‍ ചൂണ്ടിക്കാണിച്ചിരിയ്ക്കുന്നത്.
പ്രോസിക്യൂഷനെതിരായി കോടതിയില്‍ ലഭിച്ച അജ്ഞാത കത്ത് പ്രോസിക്യൂട്ടറില്ലാത്ത സമയത്ത് ജഡ്ജി തുറന്ന കോടതിയില്‍ വായിച്ചു. ഈ സമയത്തും കോടതി പ്രോസിക്യൂഷനെ അപമാനിച്ചതായാണ് പരാതി. കോടതിയില്‍ വിശ്വാസമുണ്ട് എന്നാല്‍ ഈ കോടതിയില്‍ നിന്ന് ഇരയ്ക്ക് നീതി ലഭിയ്ക്കുമെന്ന പ്രതീക്ഷയില്ലെന്നും വ്യക്തമാക്കിയിരുന്നു. നേരത്തെ തുടര്‍ച്ചയായി ഇരകള്‍ കൂറുമാറുന്ന സാഹചര്യത്തില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയില്‍ കോടതി തീരുമാനമെടുത്തിരുന്നില്ല. എന്നാല്‍ വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിയ്ക്കുകയും ചെയ്തിരുന്നു.