ലോക്ക് ഡൌണ്‍ കാരണം സാമ്പത്തിക പ്രതിസന്ധി ; പ്ലസ് ടു ഒന്നാം റാങ്കുകാരി ആത്മഹത്യ ചെയ്തു

കൊറോണയും ലോക്ക് ഡൌണ്‍ എന്നിവ കാരണം കുടുംബത്തിനു ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്ലസ് ടു പരീക്ഷയില്‍ ഒന്നാംറാങ്ക് കരസ്ഥമാക്കിയ 19കാരി ആത്മഹത്യ ചെയ്തു. തെലങ്കാന രംഗറെഡ്ഡി ജില്ലയില്‍ താമസിക്കുന്ന ഐശ്വര്യ റെഡ്ഡിയാണ് ആത്മഹത്യ ചെയ്തത്. നവംബര്‍ 2നാണ് ഐശ്വര്യയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഡല്‍ഹി ലേഡി ശ്രീറാം കോളജിലെ ഗണിത ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന ഐശ്വര്യ ഓട്ടോ മെക്കാനിക് ആയ ശ്രീനിവാസ് റെഡ്ഡിയുടെയും തയ്യല്‍ത്തൊഴിലാളിയായ സുമതിയുടെയും രണ്ട് മക്കളില്‍ ഇളയ കുട്ടിയായിരുന്നു. ഐശ്വര്യയുടെ സഹോദരിക്ക് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടര്‍ന്ന് പാതിവഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടിവന്നിരുന്നു.

ലോക്ക്ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ ഹോസ്റ്റല്‍ വാടക നല്‍കാന്‍ കഴിയാതെ വന്നതോടെ ഐശ്വര്യക്ക് ഹോസ്റ്റലില്‍ നിന്ന് ഒഴിയേണ്ട സാഹചര്യമുണ്ടായി. ഇതേ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധി കാരണം ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഭാരമാവാനില്ലെന്ന് ഐശ്വര്യ ആത്മഹത്യാ കുറിപ്പില്‍ എഴുതി. സ്വന്തമായി ലാപ്‌ടോപ്പ് ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ കൃത്യമായി പങ്കെടുക്കാന്‍ കഴിയാത്തതും ഐശ്വര്യയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു.

‘ലാപ്ടോപ്പ് ഇത്ര അത്യാവശ്യമായി വരുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എനിക്ക് ലാപ്ടോപ്പില്ല. പ്രാക്ടിക്കല്‍ പേപ്പറുകള്‍ അറ്റന്റ് ചെയ്യാന്‍ എനിക്ക് സാധിക്കുന്നില്ല. ഈ പേപ്പറുകളില്‍ ഞാന്‍ പരാജയപ്പെടുമോ എന്ന് പേടിയുണ്ട്. ഞങ്ങളുടെ കുടുംബം ആകെ പ്രതിസന്ധിയിലാണ്. അതുകൊണ്ട് ലാപ്ടോപ് വാങ്ങാന്‍ ഒരുവഴിയുമില്ല. സാമ്പത്തിക പ്രതിസന്ധി കാരണം പഠനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.’- ആത്മഹത്യാ കുറിപ്പില്‍ ഐശ്വര്യ പറയുന്നു.

വീടും സ്വര്‍ണാഭരണങ്ങളും പണയം വെച്ചാണ് ഐശ്വര്യയെ പഠിക്കാന്‍ അയച്ചതെന്ന് പിതാവ് ശ്രീനിവാസ് പറയുന്നു. മെരിറ്റ് സീറ്റില്‍ അഡ്മിഷന്‍ ലഭിച്ച ഐശ്വര്യയ്ക്ക് സര്‍ക്കാരില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ ഇതിന്റെ മുഴുവന്‍ തുകയും മകള്‍ക്ക് ലഭിച്ചിരുന്നോയെന്ന് അറിയില്ലെന്നും പിതാവ് പറയുന്നു.