വിവാഹം നിശ്ചയിച്ചതോടെ വേര്‍പിരിയേണ്ടിവരുമെന്ന് ആശങ്കയെ തുടര്‍ന്ന് ആറ്റില്‍ ചാടിയ യുവതികളുടെ മൃതദേഹം കണ്ടെത്തി

കോട്ടയം : വൈക്കം മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടിയ രണ്ടു യുവതികളുടെയും മൃതദേഹം കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശിനി അമൃത[21], ആര്യ[21] എന്നിവരുടെ മൃതദേഹമാണ് ആലപ്പുഴ പൂച്ചാക്കല്‍ ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ആര്യയുടെ മൃതദേഹം പെരുമ്പളത്തുനിന്നാണ് കണ്ടെത്തിയത്. പതിനാലാം തീയതി രാത്രി ഏഴരയോടെയാണ് രണ്ട് യുവതികള്‍ ആറ്റിലേക്ക് ചാടിയത്. ഇന്നു രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹം തീരത്ത് അടിഞ്ഞത്.

വടക്കുഭാഗത്തുനിന്ന് നടന്നുവന്ന ഇവര്‍ പാലത്തില്‍നിന്ന് ആറ്റില്‍ ചാടുകയായിരുന്നു. പുഴയോരത്തെ വീട്ടിലെ കുട്ടികള്‍ രണ്ടുപേര്‍ ചാടുന്നതുകണ്ട് വീട്ടുകാരോട് പറഞ്ഞാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വൈക്കം പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി.

പാലത്തിന് സമീപത്തു നിന്നും യുവതികളുടെ ചെരുപ്പും കര്‍ച്ചീഫും കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം കൊല്ലം ചടയമംഗലം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്ന് 21 വയസ്സുള്ള രണ്ട് യുവതികളെ കാണാതായിരുന്നു. പാലത്തില്‍നിന്ന് ലഭിച്ച ചെരിപ്പിന്റെ ഫോട്ടോ ചടയമംഗലം പൊലീസിന് അയച്ചുകൊടുത്തു. ചെരിപ്പുകളിലൊന്ന് കാണാതായ ഒരു യുവതിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കാണാതായ യുവതികളാണ് പുഴയില്‍ ചാടിയതെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത് ഇങ്ങനെയാണ്.

അതേസമയം തീവ്രസൗഹൃദത്തേത്തുടര്‍ന്നുണ്ടായ വേര്‍പിരിയല്‍ ആശങ്കകളാണ് പെണ്‍കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. അമൃതയും ആര്യയും കൊല്ലത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനികളായിരുന്നു. പഠനകാലത്ത മുഴുവന്‍ സമയത്തും ഇവര്‍ ഒന്നിച്ചാണ് സമയം ചിലവഴിച്ചിരുന്നത്.

മിക്ക സമയത്തും ഒരുമിച്ചായിരുന്നു ഇരുവരും. ഇരുവരും പരസ്പരം വീടുകളില്‍ പോയി താമസിയ്ക്കുകയും ചെയ്തിരുന്നു. വിദേശത്തു ജോലി ചെയ്തിരുന്ന അമൃതയുടെ പിതാവ് അടുത്തിടെ വിദേശത്തുനിന്നും വന്നിരുന്നു. പിതാവ് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 14 ദിവസം അമൃത ആര്യയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

ക്വാറന്റീന്‍ കാലാവധി കഴിഞ്ഞതോടെ അമൃതയുടെ മാതാപിതാക്കള്‍ വിവാഹ ആലോചനകളുമായി മുന്നോട്ടുപോവുകയും വിവാഹം നിശ്ചയ്ക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഇരുവരുമെന്ന് വിവരം ലഭിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതിനുശേഷമാണ് വൈക്കത്തേക്ക് പോന്നത്. ഇരുവരെയും കാണാതായശേഷം നടത്തിയ അന്വേഷണത്തില്‍ ആര്യയുടെ ഫോണ്‍ തിരുവല്ലയിലെ ലൊക്കേഷനില്‍ ഉള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. പിന്നീട് ഇരുവരും പാലത്തില്‍ നിന്നും ചാടിയ വിവരമാണ് പുറത്തുവന്നത്.

ശനിയാഴ്ച രാവിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങാനെന്ന പേരിലാണ് ഇരുവരും വീടുകളില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍ വൈകുന്നേരമായിട്ടും മടങ്ങിയെത്താതെ വന്നതോടെ മാതാപിതാക്കള്‍ ചടയമംഗലം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വൈക്കത്തു നിന്നും ലഭിച്ച ചെരുപ്പും തൂവാലയും ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെ ആറ്റില്‍ ചാടിയത് അമൃതയും ആര്യയുമാണെന്ന് തിരിച്ചറിയുകയായിരുന്നു. തിരച്ചില്‍ തുടരുന്നതിനിടെ പൂച്ചാക്കലില്‍ ഇന്നു രാവിലെ തീരത്തോട് ചേര്‍ന്ന് ആദ്യം അമൃതയുടെ മൃതദേഹവും പെരുമ്പളം സൗത്തില്‍ നിന്ന് ആര്യയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.