കര്‍ഷകരല്ല, സ്വിഗ്ഗിയാണ് ഭക്ഷണം തരുന്നതെന്ന് ഭക്ത് ‘; ‘ബുദ്ധി റീഫണ്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് തിരിച്ചു ട്രോളി സ്വിഗ്ഗി’

സംഘപരിവാര്‍ സുഹൃത്തുമായി നടന്ന സംഭാഷണം എന്ന തരത്തില്‍ നിമോ തായ് 2.0 എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവെച്ച കുറിപ്പും അതിന് സ്വിഗ്ഗി നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.

കുറിപ്പ് ഇങ്ങനെ:

സംഘഭക്തനായ ഒരു സുഹൃത്തുമായി രാജ്യത്തെ കര്‍ഷക സമരത്തെ സംബന്ധിച്ച് ഒരു വാദപ്രതിവാദം നടന്നു. അവന്‍ പറഞ്ഞു നമ്മള്‍ ഭക്ഷണത്തിനായി കര്‍ഷകരെയല്ല ആശ്രയിക്കുന്നത്. നമുക്ക് ഭക്ഷണത്തിനായി എപ്പോഴും സ്വിഗ്ഗിയുണ്ടല്ലോയെന്ന്. അദ്ദേഹം ശരിക്കും വിജയിച്ചു’. എന്നാല്‍ ഈ പ്രതികരണത്തോടെ സ്വിഗ്ഗിക്കെതിരെ ബഹിഷ്‌ക്കരണ ആഹ്വാനം ഉയര്‍ത്തിയിരിക്കുകയാണ് ഒരു സംഘം സംഘപരിവാര്‍ അനുയായികള്‍. പരിഹാസം കലര്‍ത്തിയ ഈ കുറിപ്പിന് സ്വിഗ്ഗി നല്‍കിയ പ്രതികരണമാണ് സംഘപരിവാര്‍ പ്രവര്‍ത്തകരിലും അനുയായികളിലും രോഷം നിറച്ചത്.

‘സോറി, ബുദ്ധി(വിദ്യാഭ്യാസം) റീഫണ്ട് ചെയ്യാന്‍ സാധിക്കില്ല’; എന്നാണ് സ്വിഗ്ഗി കുറിപ്പിന് താഴെ കുറിച്ചത്.

ഈ പ്രതികരണത്തില്‍ പ്രകോപിതരായ ഒരു കൂട്ടം സംഘപരിവാര്‍ അനുയായികള്‍ തൊട്ടുടനെ തന്നെ സ്വിഗ്ഗിക്കെതിരെ ബഹിഷ്‌ക്കരണ ക്യാംപെയിനുമായി രംഗത്തുവന്നു. തങ്ങളുടെ ഫോണുകളില്‍ നിന്നും സ്വിഗ്ഗി അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയാണെന്നും ഇനി മുതല്‍ കടയില്‍ പോയി തങ്ങള്‍ ഭക്ഷണം വാങ്ങി കഴിച്ചു കൊള്ളാം എന്നുമാണ് നിരവധി പേര്‍ ട്വിറ്ററില്‍ പ്രതികരണവുമായി രംഗത്തുവന്നത്. ഇനിമുതല്‍ സ്വിഗ്ഗി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യില്ലെന്നും മെമ്പര്‍ഷിപ്പില്‍ നിന്നും ഒഴിയുകയാണെന്നും കാണിച്ചും നിരവധി പേര്‍ ട്വീറ്റ് ചെയ്തു.