വട്ടിയൂര്‍ക്കാവില്‍ വീണ എസ്.നായര്‍ ; അഞ്ചിടങ്ങളിലേക്കുള്ള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി പട്ടിക പുറത്ത്

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ടു കോണ്‍ഗ്രസ്സിന്റെ ബാക്കിയുള്ള മണ്ഡലങ്ങളിലെ അഞ്ച് സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായര്‍,കുണ്ടറയില്‍ ജെ.മേഴ്‌സിക്കുട്ടിയമ്മക്കെതിരെ പി.സി വിഷ്ണുനാഥ്,തവന്നൂരില്‍ മന്ത്രി കെ.ടി ജലീലിനെതിരെ ഫിറോസ് കുന്നമ്പറമ്പില്‍ മത്സരിക്കും. കല്‍പ്പറ്റിയില്‍ ടി.സിദ്ധിഖും,നിലമ്പുരില്‍ വി.വി പ്രകാശുമാണ് സ്ഥാനാര്‍ഥികള്‍. അതേസമയം പട്ടാമ്പിയും ധര്‍മ്മടത്തെയും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ഇരിക്കൂറില്‍ സജീവ് ജോസഫ് തന്നെ മത്സരിക്കുമെന്നാണ് നിലവിലെ സൂചന എന്നാല്‍ പട്ടാമ്പി, ധര്‍മടം എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് തീരുമാനമായില്ല. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മത്സരിക്കാന്‍ ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ കോണ്‍ഗ്രസ്സിന് പരിഗണിക്കേണ്ടി വരും. അതേസമയം മഹിളാ കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതി സുഭാഷിന് സീറ്റ് നല്‍കുന്ന കാര്യത്തില്‍ യാതൊരു തീരുമാനവും ഇനിയുണ്ടാവില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായി.

വട്ടിയൂര്‍ക്കാവില്‍ സജീവമായി പരിഗണിച്ചിരുന്ന ജ്യോതി വിജയകുമാറിനും നിലമ്പൂരില്‍ പരിഗണിച്ച ആര്യാടന്‍ ഷൗക്കത്തിനും സീറ്റില്ല. കോണ്‍ഗ്രസ് മത്സരിക്കുന്ന 86 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നു. അനിശ്ചിതത്വത്തിനൊടുവില്‍ നേമത്ത് കെ മുരളീധരനെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. 92 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 86 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. അതേസമയം ഫിറോസ് കുന്നംമ്പറമ്പിലിനെ തവനൂരില്‍ മത്സരിക്കാന്‍ നിര്‍ത്തുന്നതിനോട് യൂത്ത് കോണ്‍ഗ്രസ്സ് പ്രാദേശിക നേതൃത്വത്തിന് വ്യാപകമായ എതിര്‍പ്പാണ്. ഇത് പരസ്യമായി അവര്‍ തന്നെ പുറത്ത് കാണിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസ്സ് വ്യക്തത വരുത്തിയത്.