വെടിവെപ്പ് കേസില്‍ ഹാജരാകാന്‍ നടി ലീന മരിയ പോളിന് നോട്ടീസ്

നടി ലീന മരിയ പോളിന് പൊലീസ് നേട്ടീസ്.ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് മൊഴി എടുക്കലിന് ഹാജരാകാനാണ് നോട്ടീസില്‍ പൊലീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേസിലെ പരാതിക്കാരി എന്നനിലയിലാണ് നടിയുടെ മൊഴി എടുക്കുന്നത്. രവി പൂജാരിയുടെ ശബ്ദ സാമ്പിള്‍ തിരിച്ചറിയുന്നതിനും ലീനയുടെ സമ്പത്തിക സ്രോതസ്സുകളുടെ വിവരം എങ്ങനെ രവി പൂജാരി അറിഞ്ഞു എന്നതില്‍ വ്യക്തത വരുത്തുന്നതിനുമാണിത്.ലീന മരിയ പോളിന്റെ സുഹൃത്ത് വഴിയാണ് സാമ്പത്തിക വിവരം രവി പൂജാരിയിലേക്ക് എത്തിയത് എന്നാണ് പൊലീസ് കണ്ടെത്തല്‍. രവി പൂജാരിയുടെ ശബ്ദസാമ്പിളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. നാളെ ഇവ കോടതിക്ക് കൈമാറും.

ഇതിനിടെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ നിര്‍ണ്ണായക പങ്ക് അധോലോക കുറ്റവാളി രവി പൂജാരി പൊലീസിനോട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പണം ആവശ്യപ്പെട്ട് നടി ലീന മരിയ പോളിനെ ഫോണില്‍ ഭീഷണിപ്പെടുത്തിയത് താന്‍ തന്നെയെന്നാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരിക്കുന്നത്. രവി പൂജാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മംഗളൂരു, കാസര്‍കോട് മേഖകളിലെ ക്വട്ടേഷന്‍ സംഘത്തിലേക്ക് എടിഎസ് അന്വേഷണം വ്യാപിപ്പിച്ചു. കൊച്ചി പനമ്പിള്ളിനഗറില്‍ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറില്‍ നടന്ന വെടിവയ്പ് കേസില്‍ തന്റെ പങ്ക് രവി പൂജാരി ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. രവി പൂജാരിയെ ചോദ്യം ചെയ്തതില്‍ നിന്ന്, വെടിവയ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച മംഗലാപുരം കാസര്‍കോട് മേഖലകളിലെ ഗുണ്ടാ സംഘത്തെക്കുറിച്ച് പൊലീസിന് സൂചനകള്‍ ലഭിച്ചു.

ലീന മരിയാ പോളിനെക്കുറിച്ചും ഇവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും തനിക്ക് വിവരം നല്‍കിയത് ഈ ഗുണ്ടാ സംഘമാണെന്ന് രവി പൂജാരി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കൊച്ചിയില്‍ വെടിവയ്പിന് ആളെ നിയോഗിച്ചതും ഇവര്‍ വഴിയായിരുന്നു. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയത് താനാണെന്നും പൂജാരി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഇതോടെ കേസില്‍ കൂടുതല്‍പേര്‍ പ്രതികളാകുമെന്ന് ഉറപ്പായി. ഫോണ്‍ വിളിച്ച് 25 കോടി ആവശ്യപ്പെടാനായിരുന്നു തീരുമാനം. എന്നാല്‍ നടി ഭീഷണിക്ക് വഴങ്ങാതെ വന്നതോടെയാണ് വെടിവെയ്പ് നടത്താന്‍ തീരുമാനിച്ചത്.