മമതാ ബാനര്‍ജിക്ക് വിവാഹം ; വരന്‍ സോഷ്യലിസം ; വൈറലായി വിവാഹ ക്ഷണക്കത്ത്

ആളെ പറ്റിക്കാന്‍ ഇടുന്ന തലക്കെട്ട് അല്ല. സത്യമാണ് നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ് നാട്ടിലെ സേലത്താണ് ഇത്തരം ഒരു വിവാഹം നടക്കുവാന്‍ പോകുന്നത്. ജൂണ്‍ 13 നാണു വരന്‍ സോഷ്യലിസത്തിന്റെയും വധു മമത ബാനര്‍ജിയുടെയും വിവാഹം. വരന്റെ പിതാവ് എം. മോഹനന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സിപിഐ) ജില്ലാ സെക്രട്ടറിയാണ്. ഇദ്ദേഹത്തിന് മൂന്ന് ആണ്‍മക്കളാണുള്ളത്. പാര്‍ട്ടിയെ ഉള്ളു തുറന്നു സ്‌നേഹിക്കുന്ന അദ്ദേഹം മക്കള്‍ക്ക് കമ്മ്യൂണിസം, ലെനിനിസം, സോഷ്യലിസം എന്നാണ് പേര് നല്‍കിയത്. ഇതില്‍ സോഷ്യലിസത്തിന്റെ വിവാഹമാണ് നടക്കുക.സി.പി.ഐ സംസ്ഥാന സെക്രട്ടറി മുത്തരസന്‍, സി.പി.ഐ സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറി സുബ്ബാരായന്‍ എം.പി എന്നിവര്‍ വിവാഹത്തിന് നേതൃത്വം നല്‍കും.

എന്റെ പൂര്‍വ്വികരുടെ കാലം മുതല്‍ ഞങ്ങള്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്നവരാണ്. സേലത്തെ ചില പ്രത്യേക പ്രദേശങ്ങള്‍ വിയറ്റ്‌നാം, ചെക്കോസ്ലോവാക്യ, മോസ്‌കോ, റഷ്യ മുതലായ നിരവധി രാജ്യങ്ങളുടെയും നേതാക്കളുടെയും പേരുകളിലാണ് അറിയപ്പെടുന്നത്. 90 കളില്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോഴാണ് കമ്മ്യൂണിസം എന്ന പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടുത്തി എന്റെ മക്കള്‍ക്ക് പേരിടാന്‍ തീരുമാനിച്ചത്. എന്റെ ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ മക്കള്‍ക്ക് ഇങ്ങനെ പേര് നല്‍കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ആദ്യത്തെ കുട്ടിക്ക് കമ്മ്യൂണിസം എന്ന് പേരിട്ടു. പിന്നീട് ലെനിനിസം ജനിച്ചപ്പോള്‍, 15 ദിവസത്തോളം ഒരു കള്ളക്കേസില്‍ കുടുങ്ങിയതിനാല്‍ ഞാന്‍ ഒളിവിലായിരുന്നു. മൂന്നാമത്തെ മകനാണ് സോഷ്യലിസം. ഒരു പെണ്‍കുഞ്ഞാണ് ജനിച്ചിരുന്നതെങ്കില്‍ അവള്‍ക്ക് ഞങ്ങള്‍ മാര്‍ക്‌സിയ എന്ന് പേര് നല്‍കുമായിരുന്നുവെന്നും അദ്ദേഹം മോഹനന്‍ പറയുന്നു.

കുട്ടികളുടെ സ്‌കൂള്‍ പ്രവേശന സമയത്തും ചില ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. എന്നാല്‍ കോളേജ് കാലഘട്ടമായതോടെ മക്കളുടെ പേരിനെക്കുറിച്ച് പറഞ്ഞ് ആളുകള്‍ അവരെ പ്രശംസിക്കാന്‍ തുടങ്ങി. കാരണം ഈ പേരുകള്‍ വിദ്യാര്‍ത്ഥികളില്‍ ആവേശം ജനിപ്പിക്കുന്നവയായിരുന്നു. മോഹനന്റെ മൂത്ത മകന്‍ കമ്യൂണിസം ഒരു അഭിഭാഷകനാണ്. മക്കള്‍ക്ക് മാത്രമല്ല കൊച്ചുമക്കള്‍ക്കും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട പേരുകളാണ് ഇട്ടിരിക്കുന്നത്. മോസ്‌കോ, റഷ്യ എന്നിങ്ങനെയാണ് മറ്റ് കൊച്ചുമക്കളുടെ പേര്. ആണ്‍മക്കള്‍ക്ക് ഇതുവരെ ഒരു പെണ്‍കുഞ്ഞ് ജനിച്ചിട്ടില്ല. പെണ്‍കുട്ടിയുണ്ടായാല്‍ അവള്‍ക്ക് ക്യൂബയിസം എന്നായിരിക്കും പേരിടുകയെന്നും മോഹന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഒരിക്കലും നശിക്കുകയില്ല, മനുഷ്യര്‍ നിലനില്‍ക്കുന്നിടത്തോളം കാലം കമ്മ്യൂണിസം നിലനില്‍ക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായും മോഹന്‍ കൂട്ടിച്ചേര്‍ത്തു.