സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും DYFI നേതാവിനുമെതിരെ കേസ്

സി പി എം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിക്കും ഡി വൈ എഫ് ഐ നേതാവിനുമെതിരെ പീഡനകേസ്. വടകര മണിയൂരിലെ മുളിയേരി ബ്രാഞ്ച് സെക്രട്ടറി പി. പി. ബാബുരാജ് ഡി വൈ എഫ് ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും പതിയാരക്കര മേഖല സെക്രട്ടറിയുമായ ലിജീഷ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയ പൊലീസ് യുവതിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. ഭര്‍തൃമതിയായ യുവതിയാണ് പരാതിക്കാരി. ഇവര്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമാണെന്ന് സൂചനയുണ്ട്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് ബാബുരാജിനും ലിജീഷിനുമെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

മൂന്ന് മാസം മുന്‍പാണ് സംഭവം. രാത്രി പതിനൊന്ന് മണിയോടെ ബാബുരാജ് വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറി പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. അതിനുശേഷമാണ് ബാബുരാജിന്റെ ഉറ്റ സുഹൃത്ത് കൂടിയായ ലിജീഷ് വീട്ടിലെത്തി തന്നെ പീഡിപ്പിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു. ബാബുരാജ് പീഡിപ്പിച്ച വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ലിജീഷ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തതെന്ന് യുവതി പറയുന്നു. ഈ സമയങ്ങളില്‍ വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. ബാബുരാജും ലിജീഷും ശാരീരികവും മാനസികവുമായും പീഡിപ്പിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി, വടകര ഡി വൈ എസ് പി, വടകര സി ഐ എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ യുവതി വ്യക്തമാക്കുന്നു.

അതേസമയം പീഡനത്തെ കുറിച്ച് യുവതി നേരത്തെ പാര്‍ട്ടിക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇതേ തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയതെന്നാണ് വിവരം. പൊലീസ് കേസെടുത്തതോടെയാണ് ബാബുരാജിനെയും ലിജീഷിനെ പുറത്താക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായത്.