ലൈംഗിക പീഡന പരാതി തുറന്നു പറഞ്ഞതിന് ഒളിംപ്യന്‍ മയൂഖ ജോണിക്കെതിരെ കേസെടുത്തു

തന്റെ സുഹൃത്തിന്റ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഒളിംപ്യന്‍ മയൂഖ ജോണിക്കെതിരെ കേസ്. അപകീര്‍ത്തിപ്പെടുത്തിയതിനും ഗൂഢാലോചനയ്ക്കുമാണ് കേസ്.മയൂഖ ജോണി അടക്കം പത്ത് പേര്‍ക്കെതിരെയാണ് കേസ്. ചാലക്കുടി കോടതിയുടെ നിര്‍ദേശാനുസരണം ആളൂര്‍ പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. മുരിയാട് എംപറര്‍ ഇമ്മാനുവല്‍ പ്രസ്ഥാനത്തിന്റെ ട്രസ്റ്റികള്‍ക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. ഇവിടെ ട്രസ്റ്റി ആയിരുന്ന സാബു നല്‍കിയ പരാതിയിലാണ് ഉത്തരവ്.2016 ല്‍ തന്റെ സുഹൃത്തിനെ ചാലക്കുടി മുരിങ്ങൂര്‍ സ്വദേശിയായ ചുങ്കത്ത് ജോണ്‍സണ്‍ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു എന്നായിരുന്നു മയൂഖ ജോണി വെളിപ്പെടുത്തിയത്.

സാമ്പത്തിക – രാഷ്ട്രീയ പിന്‍ബലമുള്ള പ്രതി സ്വാധീനം ഉപയോഗിച്ച് നടപടികള്‍ വൈകിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്യുകയും നഗ്‌നവീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. 2016 ജൂലൈ മാസത്തില്‍ ആയിരുന്നു സംഭവം. വനിതാകമ്മീഷന്‍ മുന്‍ അധ്യക്ഷയായിരുന്ന എം സി ജോസഫൈന്‍ പ്രതിക്ക് വേണ്ടി രംഗത്തെത്തിയെന്നും മയൂഖ ആരോപിച്ചിരുന്നു. സുഹൃത്തിന് നേരിട്ട ആക്രമണത്തില്‍ എസ് പി പൂങ്കുഴലിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഈ കേസിന്റെ കാര്യത്തില്‍ മോശം സമീപനമാണ് പൊലീസില്‍ നിന്ന് ഉണ്ടായത്.സംഭവത്തില്‍ വനിതാകമ്മീഷന്‍ അധ്യക്ഷയായിരുന്ന എം സി ജോസഫൈന്‍ പ്രതികള്‍ക്കായി ഇടപെട്ടുവെന്നും എന്നാല്‍ പ്രതി ഇപ്പോഴും പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണെന്നും മയൂഖ ആരോപിച്ചിരുന്നു.